
സ്റ്റോക്ക്ഹോം: 2024ലെ വൈദ്യശാസ്ത്ര നൊബേൽ അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ അംബ്രോസിനും ഗാരി റുവ്കുനിനും. മൈക്രോ ആർ.എൻ.എ.യുടെ കണ്ടെത്തലിനും ജീനുകളുടെ അടിസ്ഥാനപരമായ പ്രവർത്തനത്തെ അവ എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതിനുമാണ് പുരസ്കാരം. ജീവജാലങ്ങളുടെ ശരീരത്തിലെ വിവിധ കോശങ്ങളുടെ പ്രവർത്തനത്തെ വ്യത്യസ്തമാക്കുന്നത് മൈക്രോ ആർഎൻഎ വഴി കൈമാറ്റം ചെയ്യപ്പെടുന്ന നിർദ്ദേശങ്ങളാണ്.
ജീവജാലങ്ങൾ എങ്ങനെ പരിണമിച്ചുവെന്നും, എങ്ങനെയാണ് ശരീരത്തിലെ വിവിധ അവയവങ്ങൾ പ്രവർത്തിക്കുന്നതെന്നും മനസിലാക്കുന്നതിൽ മൈക്രോ ആർഎൻഎയുടെ കണ്ടെത്തൽ നിർണായകമായി. വിക്ടർ ആമ്പ്രോസ് നിലവിൽ മസാച്ചുസെറ്റ്സ് മെഡിക്കൽ സ്കൂളിൽ നാച്ചുറൽ സയൻസ് പ്രൊഫസറാണ്. ഗാരി റുവ്കുൻ ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ ജനറ്റിക്സ് പ്രൊഫസറാണ്. 90കളുടെ അവസാനവും രണ്ടായിരത്തിന്റെ തുടക്കത്തിലുമായി നടന്ന പഠനങ്ങൾക്കാണ് ഇപ്പോൾ നൊബേൽ സമ്മാനം ലഭിച്ചിരിക്കുന്നത്.
നാളെ (ഒക്ടോബർ 8) ഭൗതികശാസ്ത്ര നോബേലും ഒമ്പതാം തീയതി രസതന്ത്ര നോബേലും പ്രഖ്യാപിക്കും.
സാഹിത്യ നോബേൽ ഒക്ടോബർ പത്തിനും സമാധാന നോബേൽ ഒക്ടോബർ 11നുമായിരിക്കും പ്രഖ്യാപിക്കുക.
ആൽഫ്രഡ് നോബലിന്റെ സ്മരണാർത്ഥം നൽകുന്ന സാമ്പത്തികശാസ്ത്ര രംഗത്തെ മികവിനുള്ള സ്വെറിഗ്സ് റിക്സ്ബാങ്ക് സമ്മാനം ഒക്ടോബർ 14ന് പ്രഖ്യാപിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam