താലിബാനെന്നത് സാധാരണ മനുഷ്യര്‍; അഭയാര്‍ത്ഥികളും താലിബാന്‍ പോരാളികളും ഒരേ വംശമെന്ന് ഇമ്രാന്‍ ഖാന്‍

By Web TeamFirst Published Jul 29, 2021, 11:16 AM IST
Highlights

പഷ്തൂണ്‍ വിഭാഗത്തില്‍ നിന്നുള്ള ഭൂരിഭാഗം ആളുകളും ഉള്‍പ്പെടുന്ന അഫ്ഗാനിലെ അഭയാര്‍ത്ഥികള്‍ക്കും താലിബാന്‍ പോരാളികള്‍ക്കുമുള്ളത് ഓരേ വംശമാണെന്നും ഇമ്രാന്‍ ഖാന്‍ 


താലിബാനെന്നത് സൈന്യമല്ലെന്നും സാധാരണ മനുഷ്യരാണെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അതിര്‍ത്തികളിലുള്ള മൂന്ന് ദശലക്ഷം അഫ്ഗാന്‍കാരെ  അഭയാര്‍ത്ഥികളില്‍ നിന്ന് താലിബാന്‍കാരെ എങ്ങനെ വേട്ടയാടുമെന്ന ചോദ്യത്തിനാണ് ഇമ്രാന്‍ ഖാന്‍റെ പ്രതികരണം. ചൊവ്വാഴ്ച രാത്രി നടന്ന അഭിമുഖ പരിപാടിയിലാണ് പാക് പ്രധാനമന്ത്രി താലിബാനെ സാധാരണ മനുഷ്യരെന്ന് വിശേഷിപ്പിച്ചത്.

പഷ്തൂണ്‍ വിഭാഗത്തില്‍ നിന്നുള്ള ഭൂരിഭാഗം ആളുകളും ഉള്‍പ്പെടുന്ന അഫ്ഗാനിലെ അഭയാര്‍ത്ഥികള്‍ക്കും താലിബാന്‍ പോരാളികള്‍ക്കുമുള്ളത് ഓരേ വംശമാണെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.  അഞ്ച് ലക്ഷത്തോളം ആളുകളുള്ള അഫ്ഗാന്‍ അഭയാര്‍ത്ഥി ക്യാംപുണ്ട് അതുപോലെ തന്നെ ഒരുലക്ഷത്തോളം ആളുകളുള്ള ക്യാംപുകളും അതിര്‍ത്തിയിലുണ്ട്. താലിബാന്‍ എന്ന് പറയുന്നത് സൈന്യമല്ല അവര്‍ സാധാരണ മനുഷ്യരാണ്. അഭയാത്ഥികളുടെ കൂട്ടത്തില്‍ ഈ സാധാരണ മനുഷ്യരുണ്ടെങ്കില്‍ എങ്ങനെയാണ് പാക്സിഥാന്‍ അവരെ വേട്ടയാടണമെന്നാണ് പ്രതീക്ഷിക്കുന്നത്? അങ്ങനെ ചെയ്യുകയാണെങ്കില്‍ എങ്ങനെയാണ് പാകിസ്ഥാനെ അഭയമെന്ന് വിളിക്കാനാവുകയെന്നും ഇമ്രാന്‍ ഖാന്‍ ചോദിച്ചു.

താലിബാന്‍ പോരാളികള്‍ക്ക് പാക്സിഥാന്‍ സുരക്ഷിത താവളമാവുകയാണെന്ന ആരോപണത്തിനും സമാനമായ രീതിയിലായിരുന്നു ഇമ്രാന്‍ ഖാന്‍റെ പ്രതികരണം. താലിബാന്‍ പോരാളികളുടെ അതേ വംശജരായ മൂന്ന് ദശലക്ഷം അഭയാര്‍ത്ഥികളാണ് പാകിസ്ഥാനിലുള്ളതെന്നായിരുന്നു ഇമ്രാന്‍ ഖാന്‍റെ പ്രതികരണം.

അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെതിരായ താലിബാന്‍റെ പോരാട്ടത്തില്‍ പാക്സിഥാന്‍ താലിബാനെ പിന്തുണയ്ക്കുന്നതായി ഏറെക്കാലമായി പഴി കേള്‍ക്കുന്നതാണ്. ഇത്തരം ആരോപണം ശരിയല്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 2001 സെപ്തംബര്‍ 11 ന് ന്യൂയോര്‍ക്കില്‍ സംഭവിച്ചതില്‍ പാകിസ്ഥാന് ഒരു പങ്കുമില്ല. പക്ഷേ അഫ്ഗാനിസ്ഥാനില്‍ നടന്ന യുദ്ധങ്ങളില്‍ ആയിരക്കണക്കിന് പാകിസ്ഥാന്‍കാരാണ് കൊല്ലപ്പെട്ടതെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!