
കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒൻപത് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ സർക്കാർ വക്താവ്. ഗുർബസ് ജില്ലയിലെ മുഗൾഗൈയിൽ വീടിന് മുകളിലാണ് ബോംബ് പതിച്ചത്. ഒൻപത് കുട്ടികളും ഒരു സ്ത്രീയുമാണ് ഇവിടെ മരിച്ചത്. കുനാർ, പക്തിക പ്രവിശ്യകളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്നും താലിബാൻ വക്താവ് സബിനുള്ള മുജാഹിദ് അറിയിച്ചു.
താലിബാൻ 2021 ൽ ഭരണ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും തമ്മിൽ ശത്രുത വർധിച്ചത്. 2022 ന് ശേഷം ഇത് ഏറ്റുമുട്ടലുകളിലേക്ക് കടന്നു. കഴിഞ്ഞ ഒരു വർഷമായി ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധസമാന സാഹചര്യമാണ് നിലനിൽക്കുന്നത്.
ഇരു രാജ്യങ്ങൾക്കുമിടയിൽ പല തവണ സമാധാന ചർച്ചകൾ നടന്നെങ്കിലും എല്ലാ പരാജയപ്പെട്ട സാഹചര്യത്തിലാണ് പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണങ്ങൾ തുടരുന്നത്. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ എന്ന സംഘടനയ്ക്ക് പണവും ആയുധങ്ങളും നൽകി പാകിസ്ഥാനിൽ താലിബാൻ ആക്രമണങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് ഇത്. എന്നാൽ പാകിസ്ഥാൻ്റെ ആരോപണങ്ങൾ അഫ്‌ഗാനിസ്ഥാൻ തള്ളുന്നു.
ടിടിപിയോ താലിബാൻ സർക്കാരോ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള അതിർത്തിയായ ഡ്യൂറണ്ട് രേഖ അംഗീകരിക്കുന്നില്ല. ഇതാണ് ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പാകിസ്ഥാൻ ആരോപിക്കുന്നതിൻ്റെ പ്രധാന കാരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam