
ഇസ്ലാമാബാദ്: പാകിസ്ഥാനെ നടുക്കി വമ്പൻ സ്ഫോടനം. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്ഫോടനത്തിൽ 35 ലേറെ പേർ കൊല്ലപ്പെട്ടു എന്നാണ് വ്യക്തമാകുന്നത്. സ്ഫോടനത്തിൽ ഇരുന്നോറോളം പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബജൗറിയിലെ ഖാറിലാണ് സ്ഫോടനം ഉണ്ടായത്. പാക്കിസ്ഥാനിലെ ജംഇയ്യത്ത് ഉലമ ഇ ഇസ്‍ലാം ഫസൽ (ജെ യു ഐ എഫ്) പാർട്ടി യോഗത്തിനിടെയാണ് വൻ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആരും ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തതായും റിപ്പോർട്ടുകളില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ ജെ യു ഐ എഫിന്റെ പ്രാദേശിക നേതാക്കളടക്കമുള്ളവരുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജെ യു ഐ എഫിന്റെ പാർട്ടി യോഗത്തിനിടെ സ്ഫോടനം നടക്കുമ്പോൾ 400 ലേറെ പേർ സ്ഥലത്തുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്ഫോടനത്തിൽ പരുക്കേറ്റവരെ പ്രദേശത്തെയടക്കമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്നാണ് പാക് അധികൃതർ അറിയിച്ചിട്ടുള്ളത്. ആരോഗ്യമന്ത്രി റിയാസ് അൻവർ അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തിൻ്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികളെ പിടികൂടുമെന്നും അദ്ദേഹം പ്രതികരിച്ചു.
അനുശോചനം അറിയിച്ച് ഒമാൻ
പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബജൗറിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒമാൻ അനുശോചനം അറിയിച്ചു. ഖൈബർ പ്രവിശ്യയെ ലക്ഷ്യമിട്ട് നടന്ന ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും പാകിസ്ഥാന്‍ സർക്കാരിനോടും ജനങ്ങളോടും ഒമാൻ സുൽത്താനേറ്റ് ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുകയും, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നതായും ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam