
ദില്ലി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകണമെന്ന് പാകിസ്ഥാൻ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലിൽ ട്രംപ് നടത്തിയ ഇടപെടൽ കണക്കിലെടുത്താണ് 2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പാകിസ്ഥാൻ നാമനിർദ്ദേശം ചെയ്തത്. ആണവായുധങ്ങളുള്ള രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയ പാകിസ്ഥാൻ, എക്‌സിലെ ഒരു പോസ്റ്റിലാണ് ട്രംപിന് നൊബേൽ പുരസ്കാരം നൽകണമെന്ന് ആവശ്യപ്പെട്ടത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ഉൾപ്പെടെ നിരവധി സമാധാന ശ്രമങ്ങൾക്ക് താൻ നേതൃത്വം നൽകിയെന്നും നൊബേൽ പുരസ്കാരത്തിന് താൻ അർഹനാണെന്നും വാദിച്ച് ട്രംപ് നടത്തിയ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്റെ നാമനിർദേശം. പുരസ്കാരം തനിക്ക് അത് നാലോ അഞ്ചോ തവണ ലഭിക്കേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞു. അവർ എനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകില്ലെന്നും ലിബറലുകൾക്ക് മാത്രമേ നൽകൂവെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇന്ത്യ-പാക് വെടിനിർത്തലിൽ ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു. എന്നാൽ, താനാണ് ഇടപെട്ടതെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചു. പിന്നാലെ, പാക് സൈനിക മേധാവി അസിം മുനീറിന് വിരുന്നൊരുക്കുകയും ചെയ്തു. ജി7 ഉച്ചകോടിക്കെത്തിയ മോദിയെ ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചെങ്കിലും മോദി നിരസിച്ചു.
സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപ് നാമനിർദ്ദേശം ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിൽ ഒരു സമാധാന ഉടമ്പടി നിശ്ചയിച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ തിങ്കളാഴ്ച കരാറിൽ ഒപ്പുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം നിർത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കില്ല, സെർബിയയും കൊസോവോയും തമ്മിലുള്ള യുദ്ധം നിർത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കില്ല, ഈജിപ്തിനും എത്യോപ്യയ്ക്കും ഇടയിൽ സമാധാനം നിലനിർത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കില്ല, എന്ത് ചെയ്താലും എനിക്ക് നൊബേൽ സമ്മാനം ലഭിക്കില്ല. പക്ഷേ താൻ അർഹനാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും ട്രംപ് കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam