
ഗാസ: ഗാസയിലെ പലസ്തീൻ ദമ്പതികൾ തങ്ങളുടെ നവജാത ശിശുവിന് സിംഗപ്പൂർ എന്ന് പേരിട്ടു. ഇസ്രായേൽ-ഹമാസ് യുദ്ധകാലത്ത് സിംഗപ്പൂർ നൽകിയ സഹായത്തിന് ആദരസൂചകമായിട്ടാണ് രാജ്യത്തിന്റെ പേരിട്ടത്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ ലവ് എയ്ഡ് സിംഗപ്പൂരിന്റെ പ്രാദേശിക സൂപ്പ് കിച്ചണിലാണ് കുഞ്ഞിന്റെ പിതാവ് ജോലി ചെയ്തിരുന്നത്. ഗാസയിലെ ദുരിതപൂർണമായ കാലത്ത് സിംഗപ്പൂരുകാർ നൽകിയ പിന്തുണയ്ക്കുള്ള ആദരമായിട്ടാണ് കുഞ്ഞിന് ഈ പേരിടുന്നതെന്ന് പിതാവ് പറഞ്ഞു. ലവ് എയ്ഡ് സിംഗപ്പൂർ ധനസഹായത്തോടെ നടത്തുന്ന സൂപ്പ് കിച്ചൺ, സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് മനുഷ്യർക്ക് ദിവസേന ഭക്ഷണം നൽകുന്നു.
കുഞ്ഞിന്റെ മാതാപിതാക്കൾക്ക്, ചാരിറ്റിയുടെ സഹായം ഉപജീവനമാർഗം കൂടിയായി മാറി. സിംഗപ്പൂരിലെ ജനങ്ങളോടുള്ള ഞങ്ങളുടെ അഗാധമായ നന്ദി പ്രകടിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. ഞങ്ങളുടെ മകൾക്ക് 'സിംഗപ്പൂർ' എന്ന് പേരിടുന്നത് അവരുടെ ദയ ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നേക്കും നിലനിർത്താനുള്ള മാർഗമാണെന്നും പിതാവ് പറഞ്ഞു. കുഞ്ഞിന് സിംഗപ്പൂരിന്റെ പേര് നൽകിയത് ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചു. യുദ്ധത്തിനിടയിലെ ഐക്യത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രതീകമായി ഈ പ്രവൃത്തിയെ പലരും പ്രശംസിച്ചു. ഗാസയിലെ കടുത്ത ഭക്ഷണക്ഷാമത്തിനിടയിലാണ് ഇയാളുടെ ഭാര്യ ഗർഭിണിയായത്.
സംഘർഷ മേഖലകളിലും ദുരന്തബാധിത പ്രദേശങ്ങളിലും നടത്തുന്ന പ്രവർത്തനങ്ങൾക്ക് പേരുകേട്ട ലവ് എയ്ഡ് സിംഗപ്പൂർ, കുഞ്ഞിന്റെ മാതാപിതാക്കളോട് നന്ദി അറിയിച്ചു. അതിർത്തികൾ താണ്ടിയ കാരുണ്യത്തിനും നന്മക്കും സഹാനുഭൂതിക്കും ഓർമയായി കുഞ്ഞിന്റെ പേര് എക്കാലവും പ്രതീക്ഷ പകരട്ടെയെന്നും സംഘടന ആശംസിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam