
റോം: വയനാട്ടിലെ ദുരിതബാധിതർക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. മഴയിലും ഉരുൾപൊട്ടലിലും നിരവധി പേർ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാർപ്പാപ്പ പ്രാർത്ഥനക്കിടെ അനുസ്മരിച്ചു. ജീവൻ നഷ്‌ടമായവർക്കും ദുരിതബാധിതർക്കും വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാൻ പോപ്പ് ആഹ്വാനം ചെയ്തു. ഞായറാഴ്ച സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിൽ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപ്പാപ്പ.
മധ്യപൂർവേഷ്യയിലെ സമാധാനത്തിനായും ഫ്രാൻസിസ് മാർപ്പാപ്പ പ്രാർത്ഥിച്ചു. യുദ്ധം മനുഷ്യന്‍റെ പരാജയമാണ്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടത്തണമെന്നും അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു. യുദ്ധത്തിന്‍റെ എല്ലാ ഇരകൾക്കും വേണ്ടി പ്രത്യേകിച്ച് നിരപരാധികളായ കുട്ടികൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പോപ്പ് പറഞ്ഞു. പാലസ്തീൻ, ഇസ്രായേൽ, ലെബനൻ എന്നിവിടങ്ങളിലെ ജനങ്ങൾക്കായും അദ്ദേഹം പ്രാർത്ഥിച്ചു.
അക്രമവും കൊലപാതകങ്ങളും ഒന്നിനും പരിഹാരമല്ലെന്ന് മാർപ്പാപ്പ ഓർമിപ്പിച്ചു. നീതിയുടെയും സമാധാനത്തിന്‍റെയും പാതയിലേക്ക് അക്രമം നമ്മളെ നയിക്കില്ല. മറിച്ച് കൂടുതൽ വെറുപ്പിനും പ്രതികാരത്തിനും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കഴിഞ്ഞ ദിവസം പാലസ്തീനിലെ ഗസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കുട്ടികളുൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഗാസ നഗരത്തിൽ, ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്കൂളുകൾക്ക് നേരെയായിരുന്നു ബോംബ് ആക്രമണം. ഇവിടെ ക്യാമ്പുകളിൽ താമസിച്ചിരുന്ന പാലസ്തീനികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിൽ ഹാസൻ സലാമ, അൽ നാസർ സ്കൂളുകൾ ഏറെക്കുറെ പൂർണമായും തകർന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam