അഞ്ച് ദിവസത്തെ വിദേശ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളുമായി നടത്തിയത് 31 ചർച്ചകൾ

Published : Nov 22, 2024, 06:18 PM IST
അഞ്ച് ദിവസത്തെ വിദേശ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളുമായി നടത്തിയത് 31  ചർച്ചകൾ

Synopsis

നൈജീരിയയിൽ ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയും ജി20 ഉച്ചകോടി നടന്ന ബ്രസീലിൽ ഉച്ചകോടിക്ക് അനുബന്ധമായി 10 ഉഭയകക്ഷി ചർച്ചകളും അവസാനമായി സന്ദർശിച്ച ഗയാനയിൽ ഒൻപത് കൂടിക്കാഴ്ചകളും പ്രധാനമന്ത്രി നടത്തി. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് ദിവസം നീണ്ടുനിന്ന  വിദേശ സന്ദർശനത്തിനിടെ ഉഭയകക്ഷി കൂടിയാലോചനകളും അനൗദ്യോഗിക സംഭാഷണങ്ങളും ഉൾപ്പെടെ നടന്നത് 31 ചർച്ചകൾ. മൂന്ന് രാജ്യങ്ങളിലെ സന്ദർശനവും ജി20 ഉച്ചകോടിയിലെ പങ്കാളിത്തവും പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി മടങ്ങിയത്. നൈജീരിയയിൽ ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയും ജി20 ഉച്ചകോടി നടന്ന ബ്രസീലിൽ ഉച്ചകോടിക്ക് അനുബന്ധമായി 10 ഉഭയകക്ഷി ചർച്ചകളും അവസാനമായി സന്ദർശിച്ച ഗയാനയിൽ ഒൻപത് കൂടിക്കാഴ്ചകളും പ്രധാനമന്ത്രി നടത്തി. 

ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ആദ്യമെത്തിയ നൈജീരിയയിൽ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു പ്രധാന അജണ്ട. പിന്നീട് ബ്രസീലിൽ വെച്ച് ബ്രസീലിന് പുറമെ ഇന്തോനേഷ്യ, പോർച്ചുഗൽ, ഇറ്റലി, നോർവെ, ഫ്രാൻസ്, യുകെ, ചിലി, അർജന്റീന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുമായി പ്രത്യേകം ഉഭയകക്ഷി ചർച്ചകൾ നടന്നു. ബ്രസീലിൽ വെച്ചു നടന്ന പത്ത് ചർച്ചകളിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, പോർച്ചുഗൽ പ്രധാനമന്ത്രി ലൂയിസ് മോണ്ടെനെഗ്രോ, യുകെ പ്രധാനമന്ത്രി കിർ സ്റ്റാർമർ, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക്, അർജന്റീനൻ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളായിരുന്നു ആദ്യം. 

ബ്രസീലിൽ വെച്ചുതന്നെ സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഈജിപ്ത്, യുഎസ്എ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുമായും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ്  ഉർസുല വോൺ ഡെർ ലെയ്ൻ, ഐക്യരാഷ്ട്രസഭ അധ്യക്ഷൻ അന്റോണിയോ ഗുട്ടെറെസ്, ലോക വ്യാപാര സംഘടന ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ-ഇവാല, ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസസ്, അന്താരാഷ്ട്ര നാണയ നിധി പ്രതിനിധികളായ ക്രിസ്റ്റലീന ജോർജിയേവ, ഗീതാ ഗോപിനാഥ് എന്നിവരുമായും മോദി അനൗദ്യോഗിക കൂടിക്കാഴ്ചകൾ നടത്തി. 

അവസാനമായി സന്ദർശനം നടത്തിയ ഗയാനയിൽ വെച്ച് ഗയാനയ്ക്ക് പുറമെ ഡോമിനിക്ക, ബഹാമസ്, ട്രിനിഡാഡ് ആന്റ് ടൊബാഗോ, സുരിനാം, ബാർബഡോസ്, ആന്റിഗ്വ, ബാർബുഡ, ഗ്രനേഡ, സെയ്ന്റ് ലൂസിയ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ദില്ലിയിലേക്ക് മടങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം