
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അതീവ രഹസ്യ പദ്ധതി തയ്യാറാക്കിയതായി റിപ്പോർട്ട്. ക്രെംലിനിൽ നടന്ന ഉന്നതതല രഹസ്യ യോഗ വിവരങ്ങൾ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ദി ന്യൂയോർക്ക് ടൈംസ്' ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
പാശ്ചാത്യ സഖ്യത്തെ പ്രതിരോധത്തിലാക്കാൻ റഷ്യ പ്രധാനമായും രണ്ട് തന്ത്രങ്ങളാണ് മെനഞ്ഞിരിക്കുന്നതെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു:
ഹൈബ്രിഡ് ആക്രമണങ്ങളും സുരക്ഷാ പരീക്ഷണവും: സൈബർ ആക്രമണങ്ങൾ, ഊർജ്ജ-അടിസ്ഥാന സൗകര്യങ്ങൾ തകർക്കൽ, അതിർത്തി കടന്നുള്ള രഹസ്യ നുഴഞ്ഞുകയറ്റം എന്നിവ വഴി നാറ്റോയുടെ കൂട്ടായ പ്രതിരോധ സംവിധാനത്തെ (Collective Defense) നിരന്തരം പരീക്ഷിക്കുക.
മോൾഡോവയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ: യുക്രൈന് ശേഷം യൂറോപ്പിൽ അസ്ഥിരത പടർത്താൻ മോൾഡോവയെ രാഷ്ട്രീയമായും സൈനികമായും വരുതിയിലാക്കുക. തെക്കൻ യുക്രെയ്ൻ വഴി മോൾഡോവയിലേക്ക് നേരിട്ട് കര ഇടനാഴി (Land Corridor) നിർമ്മിക്കുകയാണ് മോസ്കോയുടെ ദീർഘകാല ലക്ഷ്യം.
റഷ്യൻ സൈനിക സാന്നിധ്യമുള്ള ട്രാൻസ്‌നിസ്ട്രിയ മേഖല വഴി തലസ്ഥാനമായ ചിസിനാവോയെ മോസ്കോ ഇതിനകം തന്നെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. സമീപകാലത്ത് യുക്രെയ്നിലെ ജലവൈദ്യുത നിലയങ്ങൾക്ക് നേരെയുണ്ടായ റഷ്യൻ ആക്രമണങ്ങൾ മോൾഡോവയിലെ വൈദ്യുതി, ജലവിതരണ ശൃംഖലയെയും കാര്യമായി ബാധിച്ചിരുന്നു. യൂറോപ്പിൽ ഇത്തരം ഹൈബ്രിഡ് ആക്രമണങ്ങൾ നിത്യേന നടക്കുന്നുണ്ടെന്ന് ജർമ്മൻ സൈനിക നേതൃത്വവും മുന്നറിയിപ്പ് നൽകുന്നു.
സ്വയം ആക്രമണങ്ങൾ നടത്തി പഴി മറ്റുള്ളവരുടെ മേൽ ചുമത്തുന്ന 'ഫോൾസ്-ഫ്ലാഗ്' ഓപ്പറേഷനുകൾക്ക് റഷ്യ മുതിർന്നേക്കുമെന്നാണ് ബാൾട്ടിക് രാജ്യങ്ങളുടെയും പോളണ്ടിന്റെയും മുന്നറിയിപ്പ്. യുക്രൈൻ നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ച് യൂറോപ്യൻ അതിർത്തികളിൽ അട്ടിമറി നടത്തിയാൽ, അത് നാറ്റോ സഖ്യകക്ഷികൾക്കിടയിൽ പരസ്പരവിശ്വാസം തകർക്കുമെന്നും ഭിന്നത രൂക്ഷമാക്കുമെന്നും റഷ്യ കണക്കുകൂട്ടുന്നു.
കീവിൽ വീണ്ടും അതിശക്തമായ വ്യോമാക്രമണം; ആറ് പേർക്ക് പരിക്ക്
രഹസ്യ അജണ്ടകൾക്ക് പുറമെ യുക്രൈൻ നഗരങ്ങൾക്ക് നേരെയുള്ള സൈനികാക്രമണങ്ങളും റഷ്യ കടുപ്പിച്ചിരിക്കുകയാണ്. തലസ്ഥാനമായ കീവിൽ ഞായറാഴ്ച പുലർച്ചെ റഷ്യ നടത്തിയ വ്യാപക മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ നാശനഷ്ടങ്ങളും തീപിടുത്തവുമുണ്ടായി. ഒരു കുട്ടിയുൾപ്പെടെ ആറോളം പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
പുലർച്ചെ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതിന് പിന്നാലെ കീവിന്റെ ആകാശത്ത് ശക്തമായ സ്ഫോടനങ്ങൾ നടന്നു. റഷ്യ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും യുക്രൈന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തുവെങ്കിലും, അവയുടെ അവശിഷ്ടങ്ങൾ പതിച്ച് പാർപ്പിട മേഖലകളിലും വാഹനങ്ങളിലും തീപിടുത്തമുണ്ടായി. തലസ്ഥാന നഗരത്തിൽ മൂന്ന് പേർക്കും കീവ് മേഖലയിലുടനീളം കുട്ടിയുൾപ്പെടെ മറ്റു മൂന്ന് പേർക്കും പരിക്കേറ്റതായി ഗവർണർ തിമൂർ ടകാചെങ്കോ വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങളെ ഭീതിയിലാഴ്ത്തി അടുത്ത ആഴ്ചകളിലായി തലസ്ഥാനത്തിന് നേരെ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam