
ഇസ്ലാമാബൈദ്: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യത്തിന് കരകയറാൻ വിചിത്ര നിർദേശം മുന്നോട്ടുവച്ച് പാക് നേതാവ്. ലോകത്തിന് മുമ്പിൽ യാചിക്കുന്നതിന് പകരം ഒരു ആണവ ബോംബുമായി രാജ്യങ്ങളെ സമീപിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്യാനാണ് തെഹ്‌രീകെ-ഇ-ലബ്ബൈക് പാർട്ടി തലവനായ ഇസ്‌ലാമിക നേതാവ് സാദ് റിസ്‌വി പറയുന്നത്. മുമ്പ് നിരോധിക്കപ്പെട്ട പാർട്ടിയാണ് തെഹ്‌രീകെ-ഇ-ലബ്ബൈക്. ഖുർആൻ കത്തിച്ച സ്വീഡനും നെതർലാൻഡും അടക്കമുള്ള രാജ്യങ്ങളോട് പാക് സർക്കാർ തണുത്ത പ്രതികരണമാണ് നടത്തിയത്. അവരെ പാഠം പഠിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും സാദ് പറഞ്ഞു.
'സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അദ്ദേഹത്തിന്റെ മുഴുവൻ കാബിനറ്റും സൈനിക മേധാവിയും അടക്കമുള്ളവർ മറ്റ് രാജ്യങ്ങളോട് യാചിക്കുന്നു. എന്തിനാണ് അവർ ഇത് ചെയ്യുന്നത്? പാക് സമ്പദ്‌വ്യവസ്ഥ അപകടത്തിലാണെന്നാണ് പറയുന്നത്... അങ്ങനെയെങ്കിൽ, ഇതിന് പകരം, ഒരു കൈയിൽ ഖുർ ആനും മറുകയ്യിൽ ആറ്റം ബോംബ് സ്യൂട്ട്കേസും എടുത്ത് കാബിനറ്റിനെ സ്വീഡനിലേക്ക് അയക്കുക. ഞങ്ങൾ ഖുർ ആന്റെ സംരക്ഷണത്തിന് വന്നതാണെന്ന് പറയുക. ഈ പ്രപഞ്ചം മുഴുവൻ കാൽക്കീഴിൽ വീണില്ലെ എങ്കിൽ, നിങ്ങൾക്ക് എന്റെ പേര് മാറ്റാം... മറ്റ് രാജ്യങ്ങളുമായി പാക് സർക്കാർ ചർച്ച നടത്തേണ്ട കാര്യമില്ല. ഭീഷണിയിലൂടെ പാക്കിസ്ഥാന് അവരെ വരുതിയിലാക്കാം- ' എന്നായിരുന്നു പുറത്തുവന്ന വീഡിയോയിൽ റിസ്വിയുടെ വാക്കുകൾ.
ലാഹോറിൽ നടന്ന റാലിയിലായിരുന്നു സാദിന്റെ വിവാദ പരാമർശങ്ങൾ. ന്യൂസ് ഏജൻസിയായ എപി റിപ്പോർട്ട് പ്രകാരം 12000 പേർ റാലിയിൽ പങ്കെടുത്തുവെന്നാണ് കണക്ക്. തെഹ്‌രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ മുമ്പ് നിരോധിച്ചിരുന്നു. എന്നാൽ 2021-ൽ പാർട്ടി അംഗങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാർടി തലവനെ മോചിപ്പിച്ചു. 1997-ലെ തീവ്രവാദ വിരുദ്ധ നിയമത്തിന് കീഴിൽ പട്ടികപ്പെടുത്തിയിട്ടുള്ള ഭീകരവാദി പട്ടികയായ നാലാം ഷെഡ്യൂളിൽ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യുകയുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam