ദില്ലി/ ഹാർകീവ്: പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi) റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി (Russian President Vladimir Putin) ഇന്ന് രാത്രി സംസാരിക്കും. വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യൻ പൗരൻമാരെ (Indian Students Evacuation From Ukraine) തിരികെയെത്തിക്കുന്ന കാര്യം ചർച്ച ചെയ്യാനാണ് മോദി പുടിനുമായി അടിയന്തരമായി ഫോണിൽ സംസാരിക്കുന്നത്. ഇന്ത്യ ആവശ്യപ്പെട്ട പ്രകാരമാണ് ചർച്ച. ഇതുവരെ 17,000 ഇന്ത്യക്കാർ യുക്രൈൻ വിട്ടതായും കീവിൽ ഇനി ഇന്ത്യക്കാരാരും ബാക്കിയില്ലെന്നും എല്ലാവരെയും ഒഴിപ്പിച്ചതായും വിദേശകാര്യവക്താവ് അരിന്ദം ബാഗ്‍ചി (MEA Spokesperson Arindam Bagchi) വ്യക്തമാക്കി. അടുത്ത 24 മണിക്കൂറിൽ 15 വിമാനങ്ങൾ യുക്രൈന്‍റെ അതിർത്തി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് തിരിക്കും. ഇതിൽ ചിലത് യാത്ര തിരിച്ച് കഴിഞ്ഞതായും വിദേശകാര്യവക്താവ് പറയുന്നു.
കീവിലെ ഇന്ത്യൻ എംബസി ഇനി മുതൽ ലിവീവിലായിരിക്കും പ്രവർത്തിക്കുക. കീവിലെ ഇന്ത്യൻ എംബസി പൂർണമായും അടച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെല്ലാവരും ലിവീവിലേക്ക് എത്തിയിട്ടുണ്ട്. അവിടെ നിന്ന് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ഹാർകീവിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളോട് ഇന്ന് വൈകിട്ട് പ്രാദേശികസമയം ആറ് മണിക്ക് മുമ്പ് ഒഴിഞ്ഞ് പോകാൻ എംബസി ആവശ്യപ്പെട്ടത് റഷ്യ നൽകിയ ഉപദേശപ്രകാരമാണ്. വിദ്യാർത്ഥികളെ രാത്രിക്ക് മുമ്പ് മാറ്റാൻ റഷ്യ ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാത്രിയിൽ റഷ്യ ഹാർകീവിൽ ആക്രമണം കടുപ്പിക്കുമെന്ന് ഉറപ്പായി. ഇപ്പോഴും ഹാർകീവിൽ നിന്ന് വണ്ടി അടക്കമുള്ള വാഹനങ്ങൾ കിട്ടാതെ നൂറുകണക്കിന് മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പ്രാദേശികസമയം ആറ് മണിക്ക് മുമ്പ് ഹാർകീവ് വിടണമെന്നാണ് നിർദേശം. പെസോചിൻ, ബബയെ, ബെസ്ലുഡോവ്‍ക എന്നിവിടങ്ങളിലേക്ക് മാറണമെന്നാണ് മുന്നറിയിപ്പ്. ഒരു വാഹനവും കിട്ടിയില്ലെങ്കിൽ നടന്നെങ്കിലും ഹാർകീവ് വിടണമെന്നാണ് അടിയന്തരനിർദേശത്തിൽ പറയുന്നത്.
പിസോചിനിലേക്ക് യാത്ര ചെയ്യാൻ വാഹനങ്ങൾ കിട്ടാത്ത വിദ്യാർത്ഥികളോട് നടന്ന് പോകാനാണ് എംബസി പറയുന്നത്. വാഹനങ്ങൾക്ക് കാത്ത് നിൽക്കരുത്. ഖാർകീവിൽ നിന്ന് പത്ത് കിലോമീറ്ററാണ് പിസോചിനിലേക്കുള്ളത്. ബബയെ, ബെസ്ലുഡോവ്‍ക എന്നീ നഗരങ്ങൾക്ക് അടുത്തുള്ളവർ അവിടേക്ക് ഉടനടി യാത്ര തിരിക്കണം. വാഹനങ്ങൾ കിട്ടാൻ സാധ്യത കുറവായതിനാൽ നടന്നെങ്കിലും പോകണം. ഹാർകീവിൽ ഇനി ആരും തുടരരുതെന്നും എംബസിയുടെ അടിയന്തരമുന്നറിയിപ്പിൽ പറയുന്നു.
കീവിലേക്ക് വൻസൈനികവ്യൂഹത്തെയാണ് റഷ്യ നിയോഗിച്ചിരിക്കുന്നത്. കിലോമീറ്ററുകൾ നീളത്തിൽ യുദ്ധടാങ്കറുകൾ കീവിന് ചുറ്റും വിന്യസിക്കപ്പെട്ടിട്ടുണ്ട്. സമാനമായ യുദ്ധവ്യൂഹമാണ് മറ്റൊരു പ്രധാനനഗരമായ ഹാർകീവിലും റഷ്യ ഒരുക്കുന്നത്. ഇവിടെ ഷെല്ലാക്രമണവും ശക്തം. ഈ സാഹചര്യത്തിലാണ് ഉടനടി ഹാർകീവ് വിടാൻ എംബസി മുന്നറിയിപ്പ് നൽകുന്നത്.
കഴിഞ്ഞ 24 മണിക്കൂറിൽ എത്തിയത് 3,352 പേർ
3,352 ഇന്ത്യൻ പൗരൻമാരെയും കൊണ്ട് കഴിഞ്ഞ 24 മണിക്കൂറിൽ ആറ് വിമാനങ്ങൾ ഇന്ത്യയിലെത്തിയതായി വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കുന്നു. ഇതോടെ ഇതുവരെ ഇന്ത്യക്കാരെയും കൊണ്ട് എത്തിയ വിമാനങ്ങളുടെ എണ്ണം 15 ആയി. അടുത്ത 24 മണിക്കൂറിലും 15 വിമാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
വ്യോമസേനയുടെ C-17 വിമാനം ദില്ലിയിലെ ഹിൻഡൻ സൈനികവിമാനത്താവളത്തിൽ നാളെ പുലർച്ചെ 1.30-ഓടെ എത്തും. 200 യാത്രക്കാരാണ് ഈ വിമാനത്തിലുള്ളത്. റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്നാണ് ഈ വിമാനം പുറപ്പെട്ടിരിക്കുന്നത്. വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾ കൂടി ഇന്ന് സർവീസ് നടത്തുന്നുണ്ട്. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നും റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്നും പോളണ്ടിലെ സെസോവിൽ നിന്നുമാണ് സർവീസുകൾ.
കിഴക്കൻ യുക്രൈനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് വിദേശകാര്യവക്താവ് തന്നെ വ്യക്തമാക്കുന്നു. ഹാർകീവിൽ നിന്ന് ഇന്നലെ രാത്രി ചില വിദ്യാർത്ഥികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നു. കുട്ടികളെ സുരക്ഷിതരായി ഹാർകീവ് വിടാൻ സഹായിക്കാൻ റഷ്യയുമായി ചർച്ച നടത്തി വരികയാണെന്നും, മറ്റ് നഗരങ്ങളിൽ കുടുങ്ങിയ കുട്ടികളെയും പരമാവധി സഹായിക്കുമെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കുന്നു.
കിഴക്കൻ യുക്രൈനിലേക്ക് എംബസി ഉദ്യോഗസ്ഥരുടെ സംഘങ്ങൾക്ക് പോകാനാകുമോ എന്ന് പരിശോധിക്കുകയാണ് വിദേശകാര്യമന്ത്രാലയം. നിലവിൽ റോഡുകളും മറ്റ് ഗതാഗതമാർഗങ്ങളും പലപ്പോഴും അടഞ്ഞ് കിടക്കുന്ന സ്ഥിതിയാണ്. എളുപ്പമാകില്ല എങ്കിലും കിഴക്കൻ യുക്രൈനിലെ നഗരങ്ങളിലേക്ക് എത്താൻ എംബസി ഉദ്യോഗസ്ഥർ കഴിവിന്‍റെ പരമാവധി ശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യവക്താവ് പറയുന്നു.
യുക്രൈനിലെ വിനിത്സിയയിൽ ഇന്ന് മരിച്ച ചന്ദൻ ജിൻഡാൽ അസുഖബാധിതനായിരുന്നുവെന്നും വിദ്യാർത്ഥിയുടെ കുടുംബവും യുക്രൈനിലുണ്ടെന്നും വിദേശകാര്യവക്താവ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam