
ജിദ്ദ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്ന ‘ഓപ്പറേഷൻ കാവേരി’യില്‍ സുഡാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം പുറപ്പെട്ടു. വ്യോമസേനാ വിമാനത്തില്‍ ഇവരെ ജിദ്ദയിലെത്തിക്കും. 121 പേരാണ് സംഘത്തിലുള്ളത്.രാത്രി വ്യോമസേന വിമാനം ഒരു തവണ കൂടി ഇന്ത്യക്കാരെ ജിദ്ദയിലെത്തിക്കും. അതേസമയം ഐഎന്‍എസ് സുമേധ ജിദ്ദ തുറമുഖത്തെത്തിയിട്ടുണ്ട്. കപ്പലില്‍ 278 ഇന്ത്യക്കാരാണുള്ളത്. സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിയവരില്‍ 16 മലയാളികളാണുള്ളത്.
സുഡാനില്‍ നിന്ന് എത്തിയവര്‍ക്ക് ജിദ്ദയിലെ ഇന്‍റര്‍നാഷൻൽ ഇന്ത്യന്‍ സ്കൂളിലാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. മൂവായിരത്തോളം ഇന്ത്യക്കാരാണ് സുഡാനിലുള്ളതെന്നാണ് കണക്ക്. ഇതിൽ ഭൂരിപക്ഷവും തലസ്ഥാനമായ ഖാർത്തൂമിലാണ്. ഇതിൽ 800 പേരെയാണ് ആദ്യ ഘട്ടത്തിൽ ഒഴിപ്പിക്കുന്നത്. മുഴുവൻ ഇന്ത്യക്കാരെയും എത്രയും വേഗം സുഡാനിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ജിദ്ദയിലെത്തുന്നവരെ യഥാസമയം ഇന്ത്യയിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മന്ത്രി വി. മുരളീധരനാണ് നേരിട്ട് നേതൃത്വം നൽകുന്നത്.
റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും ഇന്ത്യൻ വിദേശകാര്യ മന്ത്രാലത്തിന്റെയും സൗദി അധികൃതരുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. വിവിധ വിദേശരാജ്യങ്ങള്‍ ഇതിനകം സ്വന്തം രാജ്യക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അമേരിക്ക അവരുടെ മുഴുവന്‍ പൗരന്‍മാരെയും സുഡാനില്‍നിന്നും രക്ഷപ്പെടുത്തി. തലസ്ഥാനമായ ഖാര്‍ത്തൂമിലെ അമേരിക്കന്‍ എംബസി പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam