
കെയ്റോ: ഈജിപ്തിൽ ചെങ്കടലിൽ ആളുകൾ നോക്കി നിൽക്കെ കടുവസ്രാവ് റഷ്യൻ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിച്ചു. കഴിഞ്ഞ ദിവസമാണ് ദാരുണ സംഭവം. ഹർഗദ നഗരത്തിന് സമീപത്തെ കടലിലായിരുന്നു സംഭവം. റഷ്യൻ പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന് കരുതുന്ന സ്രാവിനെ നാട്ടുകാരും പരിശീലനം ലഭിച്ച വേട്ടക്കാരും പിടികൂടി കൊലപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ വൈറലായി. ആളുകൾ സ്രാവിനെ പിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് പ്രതികരണവുമായി ആളുകൾ രംഗത്തെത്തി. പിടികൂടിയത് റഷ്യക്കാരനെ ആക്രമിച്ച സ്രാവിനെ തന്നെയാണോ എന്നുറപ്പുണ്ടോയെന്ന് നിരവധിയാളുകൾ സോഷ്യൽമീഡിയയിൽ പ്രതികരിച്ചു.
ഈജിപ്തിന്റെ കിഴക്കൻ തീരത്തെ പ്രശസ്തമായ വിനോദസഞ്ചാര നഗരമാണ് ഹുർഗദ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പരിസ്ഥിതി മന്ത്രി യാസ്മിൻ ഫൗദ് സമിതിയെ നിയോഗിച്ചു. ചെങ്കടലിന്റെ ബീച്ചുകളിൽ പോകുന്നവർക്ക് ഏറ്റവും ഉയർന്ന സുരക്ഷ ഏർപ്പെടുത്താനും സ്രാവ് ആക്രമണം ആവർത്തിക്കാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും അധികൃതർ നിർദേശം നൽകി. ആക്രമണകാരിയായ ടൈഗർ സ്രാവിനെ കഴിഞ്ഞെന്നും മുമ്പ് അപകടങ്ങൾക്ക് കാരണമായ അതേ മത്സ്യമാണോ എന്നും പരിശോധിക്കും.
അപകടത്തെ തുടർന്ന് തീരങ്ങളിൽ നീന്തുന്നതിന് രണ്ട് ദിവസത്തെ നിരോധനം ഏർപ്പെടുത്തി. 2022-ൽ ഇതേ തീരത്തിന്റെ തെക്ക് ഭാഗത്ത് സ്രാവ് ആക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. 2020-ൽ സ്രാവ് ആക്രമണത്തിൽ യുക്രേനിയൻ ബാലന് കൈയും ഈജിപ്ഷ്യൻ ടൂർ ഗൈഡിന് കാലും നഷ്ടപ്പെട്ടു. 2018-ൽ ഒരു ചെക്ക് വിനോദസഞ്ചാരിയെ സ്രാവ് കൊലപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam