
ദില്ലി: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കിയതായി റിപ്പോർട്ട്. ബംഗ്ലാദേശിലെ പ്രതിപക്ഷത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തു. നേരത്തെ അടുത്ത ബന്ധമാണ് യുഎസ് സർക്കാറും ഹസീനയും തമ്മിൽ ഉണ്ടായിരുന്നത്. എന്നാൽ, സമീപകാലത്ത് അമേരിക്കയെ ഉദ്ദേശിച്ച് വിദേശ രാജ്യം തന്നെ പുറത്താക്കാൻ ശ്രമിക്കുന്നതായി ഹസീന ആരോപിച്ചിരുന്നു. ഇസ്‌ലാമിക തീവ്രവാദത്തെ പ്രതിരോധിക്കുക, റോഹിങ്ക്യൻ അഭയാർഥികൾക്ക് അഭയം നൽകുക തുടങ്ങിയ വിഷയങ്ങളിൽ ഹസീനയും അമേരിക്കയും സഹകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ സ്വേച്ഛാധിപത്യ പ്രവണതകളുടെ പേരിൽ യുഎസ് അകന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശിൽ തിങ്കളാഴ്ചയും അക്രമാസക്തമായ പ്രതിഷേധം തുടരുന്നതിനിടെ ശാന്തത പാലിക്കാൻ യുഎസ് ആഹ്വാനം ചെയ്തു. കൂടുതൽ അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർത്ഥിക്കുന്നുവെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
ഹസീനയുടെ അഭയത്തിൽ ബ്രിട്ടനും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ആദ്യമെത്തിയ സുരക്ഷിത രാജ്യം ഏതാണോ അവിടെ തന്നെ തുടരുന്നതായിരിക്കും നല്ലതെന്നാണ് യുകെ ആഭ്യന്തര വകുപ്പ് വക്താവ് ഒരു ഇന്ത്യൻ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞത്. അതേസമയം, ബ്രിട്ടനിൽ ഔദ്യോഗികമായി രാഷ്ട്രീയ അഭയം തേടാനുള്ള നടപടികൾ പിന്നണിയിൽ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനിടെ ബംഗ്ലാദേശിലെ പൊലീസ് ഉദ്യോഗസ്ഥർ സമരം പ്രഖ്യാപിച്ചു.
പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ബംഗ്ലാദേശ് പൊലീസ് അസോസിയേഷന്റെ സമരം. വിദ്യാർഥി സമരക്കാർക്ക് നേരെ വെടിവയ്പ്പും ബലപ്രയോഗവും നടത്തിയതിനും പൊലീസ് അസോസിയേഷൻ മാപ്പ് അപേക്ഷിച്ചിട്ടുണ്ട്. വെടിവയ്ക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നാണ് വിശദീകരണം. 300ലധികം വിദ്യാർത്ഥികളാണ് പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam