
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധിയിൽ പ്രതികരിച്ച് മകൻ സജീബ് വസേദ്. ചീഫ് അഡ്വൈസർ മുഹമ്മദ് യൂനുസിന് തന്റെ അമ്മയെ കൊല്ലാൻ പോയിട്ട് തൊടാൻ പോലുമാകില്ലെന്ന് സജീബ് വസേദ്. അമ്മക്ക് ലഭിച്ചത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും ആയ വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർക്ക് അമ്മയെ പിടിക്കാൻ പോലും സാധിക്കില്ല. നിയമ പ്രകാരം ഈ കേസ് നിലനിൽക്കുകയുമില്ലെന്നും ഇത് തള്ളിപ്പോകുമെന്നും ഷെയ്ഖ് ഹസീനയുടെ മകൻ പ്രതികരിച്ചു. ചീഫ് അഡ്വൈസർ മുഹമ്മദ് യൂനുസിന് ലഭിച്ച നൊബേൽ സമ്മാനം പിന്‍വലിക്കണമോയെന്ന ചോദ്യത്തിന്, ഇത് പലപ്പോഴും ലോബിയിംഗിലൂടെ ലഭിക്കുന്നതാണെന്നും അദ്ദേഹം ബംഗ്ലാദേശിനെ ഒരു ഇസ്‌ലാമിക് തീവ്രവാദ രാഷ്ട്രമാക്കി മാറ്റുകയാണെന്നും സജീബ് വസേദ് ആരോപിച്ചു.
ഇന്ത്യയിലെ ജനങ്ങൾ ഭരണഘടനയും നിയമവുമാണ് പിന്തുടരുന്നത്. ഹസീനയെ സംരക്ഷിക്കാൻ ബിജെപി ചെയ്തതുപോലെ തന്നെയാകും കോൺഗ്രസാണെങ്കിലും ചെയ്യുക. ഇത് ഭരണഘടനയും നിയമവും എത്ര ശക്തമാണ് എന്നതിന് തെളിവാണ്. ട്രൈബ്യൂണലിൽ 17 ജഡ്ജിമാരെ പുറത്താക്കി പുതുതായി നിയമിച്ച ജഡ്ജിക്ക് ഹസീനയോട് വ്യക്തിപരമായ വൈരാഗ്യം ഉണ്ടെന്നും വസേദ് ആരോപിച്ചു. ഹസീനയ്ക്ക് സ്വന്തം അഭിഭാഷകനെ നിയമിക്കാനു പോലും അനുമതി നൽകിയില്ലെന്നും ട്രൈബ്യൂണൽ തന്നെ അഭിഭാഷകരെ നിയമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വിദ്യാർഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ഷെയ്‌ഖ് ഹസീനക്കെതിരെ വധ ശിക്ഷ വിധിച്ചത്. നവംബർ പതിനെട്ടിനകം ഹസീനയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് ഇന്റർനാഷണല്‍ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് ജസ്റ്റിസ് മൊഹമ്മദ് ഗുലാം മൊർതുസ മജൂംദാറിന്റെ ഉത്തരവ്. രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഹസീന രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീന റിപ്പോർട്ടുകൾക്ക് ശേഷം പൊതുവേദികളിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ദില്ലിയിലുള്ള ഒരു സൈനിക താവളത്തില്‍ എത്തിയതായാണ് ഹസീനയെക്കുറിച്ചുള്ള അവസാന വിവരം. ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ മുൻ ജനറല്‍ സെക്രട്ടറിയായിരുന്നു ഒബൈദുള്‍ ഖദാറിനെതിരെ ഉൾപ്പെടെയാണ് ഉത്തരവ്. ഇരുവർക്കും പുറമെ ഹസീനയുടെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും എതിരെ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam