
മാഡ്രിഡ്: ഗാസയിലേക്ക് അവശ്യ വസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയ്ക്ക് (ജിഎസ്എഫ്) സുരക്ഷയൊരുക്കാൻ നാവിക സേനയുടെ കപ്പലുകളയച്ച് സ്പെയിനും ഇറ്റലിയും. സഹായ ബോട്ടുകൾക്കു നേരെ ഇസ്രയേലിന്റെ ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്നാണിത്. മെഡിറ്ററേനിയൻ കടലിൽ ഇറ്റലി രണ്ടാം തവണയാണ് കപ്പലാണ് അയക്കുന്നത്. നേരത്തെ ഗ്രീസും സുരക്ഷയ്ക്കായി യുദ്ധക്കപ്പൽ അയച്ചിരുന്നു.
"ഞങ്ങൾ ഒരു കപ്പൽ അയച്ചിട്ടുണ്ട്, മറ്റൊന്ന് യാത്രയിലാണ്, ഏത് സാഹചര്യവും നേരിടാൻ തയ്യാറായി"- എന്നാണ് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ പാർലമെന്‍റിൽ പറഞ്ഞത്. ഇറ്റലിയുമായി ചേർന്ന് ഫ്ലോട്ടിലയ്ക്ക് സുരക്ഷ ഒരുക്കും എന്നാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചത്. 45 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഫ്ലോട്ടിലയിലുള്ളത്. ഇവർക്ക് മെഡിറ്ററേനിയൻ കടലിലൂടെ അപകടമില്ലാതെ സഞ്ചരിക്കാൻ അവകാശമുണ്ടെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടണമെന്നും പെഡ്രോ സാഞ്ചെസ് പ്രതികരിച്ചു. 51 ചെറുകപ്പലുകളിലായാണ് ഗാസയിലേക്ക് സഹായം എത്തിക്കുന്നത്.
അതേസമയം ഗാസയിലെ കൂട്ടക്കുരുതിയെയും നിലവിലെ ആക്രമണങ്ങളെയും ന്യായീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗം ബഹിഷ്കരിച്ച് നിരവധി രാജ്യങ്ങൾ. യുഎൻ ജനറൽ അസംബ്ലിയിൽ നെതന്യാഹു പ്രസംഗിക്കുമ്പോൾ നിരവധി നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഹാൾ വിട്ടുപോയതോടെ വേദി ഏതാണ്ട് ഒഴിഞ്ഞ നിലയിലായിരുന്നു. അതേസമയം ഹമാസിൻ്റെ ഭീഷണിയില്ലാതാകും വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. ഇസ്രയേൽ ഗാസയിലെ ദൗത്യം പൂർത്തിയാക്കും. അത് എത്രയും വേഗം ചെയ്യുമെന്ന് നെതന്യാഹു പറഞ്ഞു.
പ്രസംഗത്തിന് മുന്നോടിയായി, നെതന്യാഹുവിൻ്റെ നിർദേശപ്രകാരം ഇസ്രയേൽ സൈന്യം ഗാസയ്ക്ക് ചുറ്റും ഉച്ചഭാഷിണികൾ സ്ഥാപിച്ചിരുന്നു. തൻ്റെ വാക്കുകൾ ഗാസയിലുടനീളം നേരിട്ട് സ്ട്രീം ചെയ്യാനും ഇസ്രയേലിൻ്റെ ഇൻ്റലിജൻസിന് നിർദേശം നൽകിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസംഗത്തിൽ ഹമാസ് നേതാക്കളോട് "കീഴടങ്ങുക, ആയുധങ്ങൾ താഴെവെക്കുക, ബന്ദികളെ മോചിപ്പിക്കുക" എന്നും ഇസ്രയേൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇറാൻ ഇസ്രയേലിനും അമേരിക്കയ്ക്കും ഭീഷണിയാണെന്നും ഇറാനെതിരായ ഉപരോധങ്ങൾ തുടരണമെന്നും നെതന്യാഹു തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam