
അടുത്തിടെ അമേരിക്ക സന്ദര്‍ശിച്ച ഫ്രാന്‍സ് പ്രസിഡന്‍റിനെ വൈറ്റ് ഹൌസിലൊരുക്കിയ സത്കാരത്തിലെ വിഭവങ്ങള്‍ പ്രതിഷേധത്തിന് കാരണമാകുന്നതായി റിപ്പോര്‍ട്ട്. ഡിസംബര്‍ ആദ്യവാരം നടന്ന സന്ദര്‍ശനത്തിനിടയില്‍ ഫ്രെഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിന് വിളമ്പിയ വിഭവങ്ങളില്‍ കൊഞ്ചിനെ ഉള്‍പ്പെടുത്തിയതാണ് വിവാദം. മക്രോണിനും മറ്റ് 200ഓളം അതിഥികള്‍ക്കുമാണ് കൊഞ്ചും മത്സ്യമുട്ട കൊണ്ടുമുള്ള വിശിഷ്ട വിഭവങ്ങളും നല്‍കിയാണ് വൈറ്റ് ഹൌസ് സല്‍ക്കരിച്ചത്. കൊഞ്ചിനെ പിടിക്കാനായി ഉപയോഗിക്കുന്ന പ്രത്യേക രീതിയിലുള്ള വല വംശനാശ ഭീഷണി നേരിടുന്ന നോര്‍ത്ത് അറ്റ്ലാന്‍റിക് റൈറ്റ് തിമിംഗലങ്ങള്‍ക്ക് മരണക്കെണിയൊരുക്കുന്നുവെന്നതാണ് വിവാദത്തിന് കാരണമായത്.
വെറും 340 നോര്‍ത്ത് അറ്റ്ലാന്‍റിക് റൈറ്റ് തിമിംഗലങ്ങള്‍ മാത്രമാണ് ഭൂമുഖത്ത് അവശേഷിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 100ഓളം എണ്ണം മാത്രമാണ് പെണ്‍ തിമിംഗലങ്ങള്‍. ഇതാണ് ഇവയെ ഈ ഗ്രഹത്തിലെ തന്നെ ഏറ്റവും അപകടാവസ്ഥയിലായ ജീവിയെന്ന വിഭാഗത്തിലുള്‍പ്പെടുത്തിയതിന് കാരണം. കൊഞ്ചിനെ പിടിക്കുന്നത് തിമിംഗലങ്ങള്‍ക്ക് ഭീഷണിയാവുന്നത് മൂലം കൊഞ്ചിനെ അമേരിക്ക റെഡ് ലിസ്റ്റില്‍ വരെ ഉള്‍പ്പെടുത്തിയിരുന്നു. ഈ തീരുമാനം ഭക്ഷ്യ പ്രേമികളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാല്‍ ഈ കൊഞ്ചിനെയാണ് ഫ്രെഞ്ച് പ്രസിഡന്‍റിന് വിളമ്പിയതെന്നതാണ് വ്യാപക വിമര്‍ശനം.
അതിഥികള്‍ കൊഞ്ച് തെരഞ്ഞെടുത്തതില്‍ ഏറെ അഭിമാനമുണ്ടെന്നായിരുന്നു നേരത്തെ വിരുന്നിലേക്കുള്ള കൊഞ്ചിനെ എത്തിച്ച മൈനി ലോബ്സ്റ്റര്‍ മാര്‍ക്കറ്റിംഗ് കൊളാബൊറേറ്റീവ് പ്രതികരിച്ചിരുന്നത്. എന്നാല്‍ നിരവധി ആക്ടിവിസ്റ്റുകള്‍ നടപടിക്കെതിരെ പ്രതികരിച്ചിരുന്നു. രാജ്യത്ത് വലിയ വരുമാനം ലഭിക്കുന്ന ഒന്നാണ് കൊഞ്ചുമായി ബന്ധപ്പെട്ട വ്യാപാര മേഖല. മൈനിയില്‍ 10000 ല്‍ ഏറെ പേരാണ് കൊഞ്ചിനെ പിടിക്കാനായി മാത്രം ജോലി ചെയ്യുന്നത്. മൈനിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് തിമിംഗലങ്ങളുടെ എണ്ണം ഇതിലും കൂടുതലായിരുന്നുവെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിശദമാക്കുന്നത്.
ഇവരുടെ തൊഴിലാളികള്‍ തയ്യാറാക്കുന്ന പ്രത്യേക രീതിയിലുള്ള കൊഞ്ച് വല തിമിംഗലങ്ങളെ മാത്രമല്ല ബോട്ടുകളേയും അപകടത്തിലാക്കുന്നുവെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സാധാരണ ഗതിയില്‍ ഇത്തരം വലയില്‍ ഒരിക്കല്‍ ശരീര ഭാഗം കുടുങ്ങിയാല്‍ വല പൊട്ടിക്കാന്‍ സാധിക്കാതെ കുരുങ്ങി കുരുങ്ങി തിമിംഗലങ്ങള്‍ ചത്ത് പോവുകയാണ് പതിവ്. കൊഞ്ചിനെ പതിവായി ലഭിക്കാറുള്ള കാലിഫോര്‍ണിയ മേഖലയില്‍ കൊഞ്ചിനെ പിടിക്കുന്നതിനുള്ള വല ഉപയോഗത്തില്‍ വിലക്കുമുണ്ട്. അമേരിക്കയ്ക്ക് പിന്നാലെ കാനഡയിലെ ഫിഷറീസ് വിഭാഗവും കൊഞ്ചിനെ റെഡ് ലിസ്റ്റിലും ഉള്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam