
കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സർക്കാർ, ഹുക്കയുടെ ഉപയോഗവും നിരോധിച്ചു. ഷിഷ എന്നറിയപ്പെടുന്ന ഹുക്കയെ ഒരു ലഹരിയായാണ് താലിബാന്‍ കണക്കാക്കുന്നത്. ഇത് ഇസ്ലാമിന്‍റെ നിയമത്തിന് എതിരാണെന്ന വാദമുയര്‍ത്തിയാണ് ഇപ്പോള്‍ രാജ്യത്തെ ഹുക്ക വലി നിരോധനത്തിന് താലിബാന്‍ ഉത്തരവിട്ടത്. ഈ മാസം ആദ്യം പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിലാണ് ഹുക്ക നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ഹെറാത്തിലെ നിയമം രാജ്യം മുഴുവനും നടപ്പാക്കുമോയെന്ന് വ്യക്തമാല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നീണ്ട ആഭ്യന്തരയുദ്ധവും പട്ടിണിയും മൂലം തകര്‍ന്ന രാജ്യത്തെ സാമ്പത്തിക വിപണിക്ക് പുതിയ തീരുമാനം തിരിച്ചടിയാണ്. ഇതിനകം ഹെറാത്ത് പ്രവിശ്യയിലെ നിരവധി ഷിഷ കഫേകൾ അടച്ചുപൂട്ടി. ഹെറാത്തിലെ സാധാരണക്കാരുടെ മറ്റൊരു വരുമാനമാര്‍ഗ്ഗവും ഇതോടെ അടഞ്ഞു. നിരോധനം വന്നതോടെ ആളുകള്‍ ഭയം മൂലം ഷിഷ കഫേകളിലെത്തുന്നില്ലെന്നും ഇതോടെ വരുമാനം കുറഞ്ഞ കഫേകളിലെല്ലാം ജീവനക്കാര്‍ക്ക് ജോലി നഷ്ടമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിലെ അധികാരം ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് ശരിയ നിയമത്തിന്‍റെ തീവ്രവാദ വ്യാഖ്യാനം അടിച്ചേൽപ്പിക്കാനുള്ള താലിബാന്‍റെ ഏറ്റവും പുതിയ ശ്രമമാണ് ഹുക്ക നിരോധനമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹുക്ക നിരോധനത്തെത്തുടർന്ന് ഹെറാത്ത് പ്രവിശ്യയില്‍ മാത്രം ഏതാണ്ട് 2,500 പേർക്ക് ജോലി നഷ്‌ടപ്പെട്ടതായി ഹെറാത്തിലെ കഫേ ഓണേഴ്‌സ് അസോസിയേഷൻ പറഞ്ഞു. ഇത് നിരവധി തദ്ദേശീയരുടെ സാമ്പത്തിക സ്ഥിതിയെ തകിടം മറിച്ചു.
ഹുക്കകൾ ശരീഅത്തിന് എതിരാണെന്ന് താലിബാന്‍ ഹൊറാത്ത് പ്രവിശ്യാ തലവൻ അസിസുൽ റഹ്മാൻ മൊഹാജർ പറഞ്ഞു. ലഹരിയുടെ പേരില്‍ ഹുക്ക നിരോധിച്ചെങ്കിലും പുകയിലയിൽ നിന്ന് നിർമ്മിക്കുന്ന നേരിയ മയക്കുമരുന്നായ നസ്വറിന് അഫ്ഗാനിസ്ഥാനില്‍ ഇന്നും നിയന്ത്രണമെന്നുമില്ല. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികളടക്കമുള്ള പുരുഷന്മാര്‍ക്കിടിയില്‍, ഗ്രാമപ്രദേശങ്ങളില്‍ പോലും ഹുക്ക ജനപ്രിയമാണ്. കഴിഞ്ഞ ഏപ്രില്‍ താലിബാന്‍ രാജ്യത്ത് കറുപ്പ് കൃഷി നിരോധിച്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍, അഫ്ഗാനിലെ പല ഗ്രാമങ്ങളില്‍ ഇന്നും കറുപ്പ് കൃഷി ചെയ്യുന്നുണ്ട്. അഫ്ഗാനില്‍ ഉത്പാദിപ്പിക്കുന്ന മയക്കുമരുന്നുകള്‍ പാകിസ്ഥാന്‍ വഴി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്നും യഥേഷ്ടം കയറ്റിയയക്കുന്നെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശ സഹായം നിലച്ച താലിബാന്‍റെ പ്രധാന വരുമാനം മയക്കുമരുന്ന് ഉത്പാദനത്തില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam