
ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ സ്കൂൾ ബസിന് നേരെ വെടിവെപ്പ്. ആക്രമണത്തിൽ ഡ്രൈവർ കൊല്ലപ്പെടുകയും വിദ്യാർത്ഥിക്ക് പരിക്കേൽക്കുകയും ചെയ്തു. മലാല യൂസഫ്‌സായിയെ തെഹ്‌രീകെ താലിബാൻ പാകിസ്താൻ (ടിടിപി) ഭീകരവാദികൾ വെടിവച്ചതിന്റെ പത്താം വാർഷികത്തിലാണ് സ്‌കൂൾ വാനിനു നേരെ ഏറ്റവും ഭീകരാക്രമണമുണ്ടായത്. സ്വാത് താഴ്വരയുടെ ചാർബാഗ് ഏരിയയിലാണ് വെടിവെപ്പുണ്ടായതെന്ന് പാകിസ്താനിലെ പ്രധാനമാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. ആയുധധാരികളായ സംഘം വാഹനത്തിന് നേരെ വെടിയുതിർക്കുമ്പോൾ 15 വിദ്യാർഥികളും ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നതെന്ന് ജില്ലാ പൊലീസ് ഓഫീസർ (ഡിപിഒ) സാഹിദ് മർവത്ത് മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥിയെയും ഖ്വാസഖേല ആശുപത്രിയിലേക്ക് മാറ്റിയതായി അദ്ദേഹം പറഞ്ഞു.
ആക്രമണത്തെ തുടർന്ന്, സ്വാത് ജില്ലയിലെ വിദ്യാർത്ഥികളും അധ്യാപകരും മേഖലയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ പ്രകടനം നടത്തി. മേഖലയിലെ ക്രമസമാധാന നില ഏറ്റവും മോശമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ഭീകരർക്കെതിരെ സുരക്ഷാ സേന കൃത്യമായ നടപടിയെക്കുന്നില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. ആക്രമണത്തിനെതിരെ പാകിസ്താനിലെ മനുഷ്യാവകാശ സംഘനകളും രംഗത്തെത്തി. മേഖലയിലെ ക്രമസമാധാന നിലയിൽ ആശങ്ക പ്രകടിപ്പിച്ചു. സ്വാത്തിൽ സ്കൂൾ ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഡ്രൈവർ കൊല്ലപ്പെടുകയും ഒരു പെൺകുട്ടിക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ശക്തമായി അപലപിക്കുന്നുവെന്ന് പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. തീവ്രവാദികളുടെ ഭീഷണിയെ സർക്കാർ നിസ്സാരവത്കരിക്കുകയാണെന്നും എച്ച്ആർസിപി പ്രസ്താവനയിൽ ആരോപിച്ചു. കുറ്റവാളികളെ ഉടനടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും തീവ്രവാദികൾക്ക് ഇടം നൽകുന്നത് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
10 വര്‍ഷങ്ങള്‍ക്ക് ശേഷം മാതൃരാജ്യം സന്ദര്‍ശിച്ച് മലാല യൂസഫ്‍സായി
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ചതിന്‍റെ പേരിലാണ് താലിബാന്‍ മലാലയെ 2012ല്‍ വെടിവച്ചത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് എതിരാണ് താലിബാന്‍. വെടിവെപ്പിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ മാലലയെ വിദഗ്ദ ചികിത്സയ്ക്കായി ബ്രിട്ടനിലേക്ക് മാറ്റിയിരുന്നു. തുടര്‍ ശസ്ത്രക്രീയകള്‍ക്കും നീണ്ട ചികിത്സയ്ക്കും ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ മലാല, ആഗോള വിദ്യാഭ്യാസ വക്താവും പിന്നാലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി.