
ഇന്ത്യയിൽ നിന്നും ബ്രിട്ടീഷുകാര്‍ കടത്തിക്കൊണ്ടുപോയ ടിപ്പു സുൽത്താന്റെ (Tipu Sultan) സിംഹാസനത്തിന്റെ താഴികക്കുടം (Tipu Sultan's Throne Finial) ലേലത്തിന് വെച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. യുകെ ഗവൺമെന്റിന്റെ കലാ സാംസ്കാരിക വകുപ്പ് 15 കോടിക്ക് ലേലത്തിന് വെച്ചിരിക്കുന്നത്. ടിപ്പു സുൽത്താന്റെ സിംഹാസനത്തിലുണ്ടായിരുന്ന എട്ട് സ്വര്‍ണ്ണകടുവയിടെ രൂപത്തിലുള്ള എട്ടു താഴിക കുടങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ലേലത്തിന് വച്ചിരിക്കുന്നത്.
യുകെ സര്‍ക്കാര്‍ വെബ് സൈറ്റില്‍ 14.98 കോടി രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. അതേ സമയം ലേലത്തില്‍ ഇത് ബ്രിട്ടീഷ് പൌരന്മാര്‍ക്ക് മാത്രമേ സ്വന്തമാക്കാന്‍ കഴിയു എന്നാണ് ലേല വിവരങ്ങള്‍ പ്രഖ്യാപിച്ചുള്ള പത്ര കുറിപ്പ് പറയുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലുണ്ടായിരുന്ന വസ്തു ലേലത്തിലൂടെ രാജ്യം വിട്ടു പോകാതിരിക്കാൻ താത്കാലിക കയറ്റുമതി നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. യുകെയിലുള്ള ഗാലറിക്കോ സ്ഥാപനങ്ങൾക്കോ, സ്വകാര്യ വ്യക്തികള്‍ക്കോ സ്വർണ കടുവ രൂപത്തിലുള്ള താഴികകുടം സ്വന്തമാക്കാന്‍ വേണ്ടിയാണ് ബ്രിട്ടണ്‍ താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്.
2022 ഫെബ്രുവരി 11 വരെയാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. യുകെയിൽ നിന്ന് ആരെങ്കിലും ഇത് വാങ്ങാൻ തയ്യാറാകുകയും പണം നൽകാൻ സാവകാശം ചോദിക്കുകയും ചെയ്താൽ കയറ്റുമതി വിലക്ക് ഒരു മാസം കൂടി നീട്ടിയേക്കും എന്നാണ് സൂചന.
1799 മേയ് നാലിന് ശ്രീരംഗപട്ടണത്ത് നടന്ന രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധത്തില്‍ ടിപ്പു കൊല്ലപ്പെടുകയും മൈസൂര്‍ സൈന്യം തോല്‍വി അറിയുകയുംചെയ്തതോടെയാണ് അന്നത്തെ ഈസ്റ്റ് ഇന്ത്യ കമ്പനി സൈന്യം ടിപ്പുവിന്‍റെ സ്വത്തുക്കള്‍ വ്യാപകമായി കൊള്ളയടിച്ചത്.
രത്നങ്ങളും സ്വര്‍ണ്ണങ്ങളും അന്ന് മൈസൂരില്‍ നിന്നും ബ്രിട്ടണിലേക്ക് കടത്തി. അമ്പാരിയുടെ മാതൃകയിലായിരുന്നു ടിപ്പുവിന്‍റെ സ്വര്‍ണ്ണ സിംഹാസനം. അത് ഒന്നിച്ച് കൊണ്ടുപോകാനുള്ള വിഷമത്തില്‍ വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയാണ് ബ്രിട്ടീഷുകാര്‍ കടത്തിയത്. അന്ന് ടിപ്പു അവസാന യുദ്ധത്തില്‍ ഉപയോഗിച്ച വാളും, മോതിരവും അന്ന് ബ്രിട്ടീഷുകാര്‍ ലണ്ടനില്‍ എത്തിച്ചിരുന്നു.
ബ്രിട്ടീഷ് മ്യൂസിയത്തിൽ മേജർ ജനറൽ അഗസ്റ്റസ് ഡബ്ല്യു.എച്ച്. മെയ്‌റിക്കിന്റേയും നാൻസി ഡോവാജറിന്റേയും മ്യൂസിയത്തിലേയ്ക്കുള്ള സംഭാവനകളായി ഇത് 2004 വരെ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ 2004 ല്‍ ഇത് ലേലം ചെയ്തപ്പോള്‍ വിജയ് മല്യ ടിപ്പു സുൽത്താന്റെ വാളും മറ്റു ചില വസ്തുക്കളും ലേലത്തില്‍ എടുത്ത് ഇന്ത്യയില്‍ എത്തിച്ചിരുന്നു. 2013 ഒക്ടോബറിൽ ടിപ്പു സുൽത്താന്റെ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത മറ്റൊരു വാൾ സോത്ബീസ് കോർപ്പറേഷൻ ലേലം ചെയ്തിരുന്നു.
അതേ സമയം ടിപ്പുവിന്‍റെ സിംഹാസനത്തിന്‍റെ താഴികക്കുടം വില്‍പ്പനയ്ക്ക് വച്ചത് സംബന്ധിച്ച ട്വീറ്റിനെതിരെ നിരവധി ഇന്ത്യക്കാരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടുപോയ വസ്തു വിറ്റ് പണമുണ്ടാക്കുന്നതിന്‍റെ ധാര്‍മ്മികതയാണ് പല ഇന്ത്യക്കാരും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്യുന്നത്.
ഇന്ത്യക്കാരുടെ ചില പ്രതികരണങ്ങള്‍ ഇങ്ങനെ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam