
തിരുവനന്തപുരം: ഇന്ന് ലോകജനാധിപത്യദിനം. ഭരണപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഓരോ പൗരനും പ്രദാനം ചെയ്യുന്ന വ്യവസ്ഥിതിയാണ് ജനാധിപത്യം. എന്നാൽ ജനാധിപത്യത്തിലൂടെ അധികാരത്തിലേറി തികഞ്ഞ ഏകാധിപതികളായി മാറിയ നിരവധി നേതാക്കളുടെ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അതിനാൽ ഈ വ്യവസ്ഥയില്‍ പ്രതീക്ഷ നഷ്ടപ്പെടുന്നവരും അനേകമാണ്. ജനാധിപത്യം ലോകത്ത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം.
ഗ്രീസിലെ ഹെറോഡോട്ടസിലാരംഭിച്ച ജനാധിപത്യചിന്തകളുടെ ജൈത്രയാത്ര പലകാലവും കാതവും കടന്ന് ഇന്ന് 21ാം നൂറ്റാണ്ടിലെത്തി നിൽക്കുമ്പോഴും സമഗ്രമായി നടപ്പാക്കപ്പെട്ടിട്ടില്ല. ജനാധിപത്യ മാർഗ്ഗത്തിൽ കസേരയിലമർന്നവരിൽ പലരും അത് കനക സിംഹാസനമായി പരിഗണിക്കുകയും ചെയ്തു. സ്വതന്ത്ര ഗവേഷക സംഘടനയായ വി- ഡെം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ 2023ലെ പഠനപ്രകാരം ലോകജനസംഖ്യയുടെ 72% ജനങ്ങളും സ്വേച്ഛാധിപത്യ വ്യവസ്ഥിതികൾക്ക് കീഴിലാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 2020 ഓടെ അഭിപ്രായസ്വാതന്ത്ര്യം പൂർണമായും ഇല്ലാതായ 35 രാജ്യങ്ങൾ ലോകത്തുണ്ടെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. പത്ത് വർഷം മുൻപ് ഇത് വെറും പത്തായിരുന്നു. മാധ്യമങ്ങൾക്ക് മേലുള്ള ഭരണകൂട സെൻസർഷിപ്പ് ഏറ്റവും മോശമാവുന്നത് 47 രാജ്യങ്ങളിലാണ്. 37 ഇടത്ത് പൗരാവകാശങ്ങൾ പൂർണ്ണമായും അടിച്ചമർത്തപ്പെടുന്നു.
ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്തില്ലെങ്കിലുള്ള അപകടം നമ്മളേക്കാൾ കഴിവ് കുറഞ്ഞ മനുഷ്യർ നമ്മെ ഭരിക്കുമെന്നതാണ് പ്ലേറ്റോയുടെ വാക്കുകൾ. അതൊരു ഓർമ്മപ്പെടുത്തലുകൂടിയാണ്. നമ്മെ നയിക്കേണ്ടുന്ന ഈ വ്യവസ്ഥിതിയെ ജാഗ്രതയോടെ തന്നെ നോക്കിക്കാണാനും അത് മരവിച്ച് പോകാതെ കാക്കാനുമുള്ള ഓർമ്മപ്പെടുത്തൽ.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam