
ന്യൂയോർക്ക്: ഇറാൻ - അമേരിക്ക സമാധാന ചർച്ചകൾ അലസിയതിന് പിന്നാലെ പശ്ചിമേഷ്യ വീണ്ടും അശാന്തമാകുന്നതിനിടെ വമ്പൻ അവകാശവാദവുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായും ഇതുമായി ബന്ധപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ് അമേരിക്കയുമായി ചർച്ചകളിൽ നേരിട്ട് ഇടപെടുന്നുണ്ടെന്നുമുള്ള അവകാശവാദവുമായാണ് ട്രംപ് രംഗത്തെത്തിയത്. ആണവ പദ്ധതികളെച്ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് സമാധാന ചർച്ചകൾ വഴിമുട്ടിയതിന് പിന്നാലെ ഇരുപക്ഷവും ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയുള്ള ട്രംപിന്‍റെ അവകാശവാദം ലോകം അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
അതേസമയം ചർച്ചകൾ സ്തംഭിച്ചു നിൽക്കുന്നതിനിടെ അമേരിക്ക - ഇറാൻ സംഘർഷം മേഖലയിലേക്ക് വ്യാപിക്കുന്നു. അമേരിക്കയ്ക്ക് തിരിച്ചടിയായി ഇറാൻ നടത്തിയ രൂക്ഷ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സാരമായ നാശനഷ്ടമുണ്ടായി. ഒരു ഇന്ത്യാക്കാരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബഹറൈനിലേക്കും ഇറാൻ ആക്രമണം നടത്തി. ഇറാന്റെ എണ്ണക്കപ്പലും ഖഷേം ദ്വീപിലെ ടെലി കമ്മ്യുണിക്കേഷൻ ടവറും അമേരിക്ക ആക്രമിച്ചു. വിമാനഗതാഗതത്തെ ആക്രമണം ബാധിച്ചു. സമാധാനത്തോടെ ഉറങ്ങിയ നീളുകൾക്ക് ശേഷം പ്രവാസികൾക്കും തലയ്ക്കു മീതെ ആശങ്കയാണ് കനക്കുന്നത്. ഇറാൻ - അമേരിക്ക ഉരസൽ കേവലം മുന്നറിയിപ്പ് നൽകുന്ന ആക്രമണ രീതികളിൽ നിന്ന് മാറി കനത്ത നാശനഷ്ടമുണ്ടാക്കുന്ന സംഘർഷത്തിലേക്ക് നീങ്ങുകയാണ്. ഇറാൻ തീരത്തേക്ക് പോയ എണ്ണക്കപ്പൽ അമേരിക്ക വെടിവെച്ചു നിശ്ചലമാക്കി. ഇതിന്റെ ദൃശ്യവും പുറത്തുവിട്ടു. ഖഷം ദ്വീപിൽ ടെലി കമ്മ്യുണിക്കേഷൻ ടവർ ആക്രമിച്ച അമേരിക്കൻ നീക്കത്തിനാണ് ബഹറൈനിലും കുവൈത്തിലും ഇറാൻ തിരിച്ചടിച്ചത്. ബഹറൈനിൽ അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയെ ആഖ്രമിച്ചെന്ന് അവകാശവാദം. കുവൈത്തിൽ അമേരിക്കൻ വ്യോമതാവളം ആക്രമിച്ചതായാണ് അവകാശപ്പെട്ടത്. എന്നാൽ ഈയിടെ പ്രവർത്തനം പുനരാരംഭിച്ച ടെർമിനൽ ഒന്നിൽ കനത്ത നാശനഷ്ടവും നിരവധി പേർക്കും ഉണ്ടായതായി കുവൈത്ത് സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. കുവൈത്തിലേക്ക് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഉൾപ്പടെ വിമാനങ്ങൾ തിരിച്ചുവിട്ടു. സംഘർഷം തുടരുന്നത് വ്യോമഗതാഗതത്തെ താറുമാറാക്കും. അഞ്ചാം കപ്പൽപ്പടയ്ക്ക് നേരെയുള്ള ആക്രമണം അമേരിക്കയും കുവൈത്ത് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം ജി സി സി രാജ്യങ്ങളും ഗൗരവമായി എടുത്തേക്കും. ചർച്ചകൾ അനിശ്ചിതാവസ്ഥയിൽ നിൽക്കവേയാണ് ഇതെല്ലാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam