
ദില്ലി: ഈ വർഷം ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ആരംഭിച്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധ സാഹചര്യം താൻ ഇടപെട്ട് അവസാനിപ്പിച്ച് എന്ന് ആവര്‍ത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏഷ്യൻ പര്യടനത്തിലുള്ള ട്രംപ്, ആസിയാൻ ഉച്ചകോടിക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് മാധ്യമപ്രവർത്തകരുമായി സംസാരിച്ചത്. നിങ്ങൾ ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും നോക്കൂ."ഞാനാണ് വെടിനിർത്തൽ നടപ്പാക്കിയത്. എന്നാൽ ഞാൻ ഇതിനകം ചെയ്ത മിക്ക കരാറുകളേക്കാളും ബുദ്ധിമുട്ടായിരിക്കും അതെന്ന് കരുതിയെുന്നു, പക്ഷേ അങ്ങനെയല്ല സംഭവിച്ചതെന്നും റഷ്യ-യുക്രെയ്ൻ യുദ്ധമാണ് പരിഹരിക്കാൻ ഏറ്റവും പ്രയാസമുള്ള വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നിർത്തിവെച്ച കൂടിക്കാഴ്ച പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു ട്രംപ് ഇങ്ങനെ പ്രതികരിച്ചത് നടത്തിയത്. അസർബൈജാൻ, അർമേനിയ തുടങ്ങിയ മറ്റ് പല സംഘർഷങ്ങളിലും സമാധാനം സ്ഥാപിക്കാൻ താൻ നടത്തിയ ശ്രമങ്ങളെ പുടിൻ പ്രശംസിച്ചതായും ട്രംപ് അവകാശപ്പെട്ടു.
പുടിനുമായി ഒരു ഉടമ്പടിക്ക് സാധ്യതയുണ്ടെന്ന് എനിക്ക് അറിയണം. എൻ്റെ സമയം വെറുതെ കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വ്‌ളാഡിമിർ പുടിനുമായി എല്ലായ്പ്പോഴും നല്ല ബന്ധമുണ്ടായിരുന്നു, പക്ഷേ ഈ വിഷയം വളരെ ബുദ്ധിമുട്ടേറിയതാമ്. മിഡിൽ ഈസ്റ്റിലെ സമാധാനത്തിന് മുൻപ് ഇത് നടക്കുമെന്ന് ഞാൻ കരുതി," ട്രംപ് പറഞ്ഞു. അതേസമയം, എ.എസ്.ഇ.എ.എൻ. (ASEAN) ഉച്ചകോടിയിൽ പങ്കെടുക്കാൻ മലേഷ്യയിലേക്ക് പോകുന്നതിനിടെ ഖത്തറിലെ ദോഹയിലുള്ള അൽ-ഉദൈദ് എയർ ബേസിൽ ട്രംപ് ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനിയെയും പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയെയും വിമാനത്തിൽ സ്വീകരിച്ചു.
മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം കൈവരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ട്രംപ്, ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഹമാസിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. "വെടിനിർത്തൽ നിലനിൽക്കുമെന്ന് ഞാൻ കരുതുന്നു. നിലനിന്നില്ലെങ്കിൽ, അത് ഹമാസ് കാരണമാകും. അവര്‍ക്ക് വേഗത്തിൽ മറുപടി നൽകാൻ പ്രയാസമുണ്ടാകില്ല. വെടിനിര്‍ത്തൽ പാലിക്കാമെന്ന് അവർ വാക്ക് നൽകിയതിനാൽ, കരാർ നിലനിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഇല്ലെങ്കിൽ അവർക്ക് ബുദ്ധിമുട്ടാകും," ട്രംപ് പറഞ്ഞു.
മലേഷ്യ കൂടാതെ ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ കൂടി ഉൾപ്പെടുന്ന മൂന്ന് രാജ്യങ്ങളിലെ പര്യടനത്തിലാണ് യുഎസ് പ്രസിഡന്റ്. ക്വാലാലംപൂരിലെ ഉച്ചകോടിക്കിടെ പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര യുദ്ധം കൂടുതൽ വഷളാകുന്നത് തടയുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. ചൈനയുടെ അപൂർവ എർത്ത് കാന്തങ്ങളുടെയും ധാതുക്കളുടെയും കയറ്റുമതി നിയന്ത്രണങ്ങൾക്ക് പ്രതികാരമായി നവംബർ ഒന്നിന് യുഎസ് പ്രഖ്യാപിച്ച താരിഫുകളും മറ്റ് വ്യാപാര നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരുന്നതിന് മുൻപാണ് ഈ നിർണായക കൂടിക്കാഴ്ച. ട്രംപിൻ്റെ ഏഷ്യയിലേക്കുള്ള മടങ്ങി വരവ് മേഖലയിലെ വ്യാപാരത്തെയും നയതന്ത്രത്തെയും മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് തെളിയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam