
വാഷിങ്ടണ്‍: ഇറാൻ പരമാധികാരി അയത്തുള്ള മുജ്തബ ഖമനേയിയുമായി ഭാവിയിൽ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാനും പുതിയൊരു കരാറിലെത്താനുമുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ ഈ പ്രതികരണം. മുജ്തബ ഖമനേയിയുമായി കൂടിക്കാഴ്ച നടത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും നയതന്ത്ര ചർച്ചകളുടെ പുരോഗതി അനുസരിച്ച് ഭാവിയിൽ ഒരു കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. കൂടാതെ, മുജ്തബ ഖമനേയി തനിക്ക് ഒട്ടും പ്രിയപ്പെട്ട ഒരു വ്യക്തിയല്ല എന്ന് ട്രംപ് തുറന്നുപറഞ്ഞു. എങ്കിലും അദ്ദേഹം ഒരു 'പ്രൊഫഷണൽ' രീതിയിൽ കാര്യങ്ങളെ സമീപിക്കുന്ന ആളാണെന്നും ചില മേഖലകളിൽ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള ചർച്ചകൾ നിലവിൽ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഇരുരാജ്യങ്ങൾക്കും അനുകൂലമായ ഒരു മികച്ച കരാറിലേക്ക് കാര്യങ്ങൾ എത്താറായിട്ടുണ്ടെന്നും യുഎസ് പ്രസിഡന്‍റ് അവകാശപ്പെട്ടു. ഇസ്രായേൽ-യുഎസ് വ്യോമാക്രമണത്തിൽ മുൻ പരമാധികാരി അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തിന്‍റെ മകനായ മുജ്തബ ഖമേനി ഇറാന്‍റെ പുതിയ പരമാധികാരിയായി ചുമതലയേറ്റത്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ മധ്യസ്ഥർ മുഖേനയാണ് പുരോഗമിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam