
വാഷിംഗ്ടണ്‍: താൻ അമേരിക്കൻ പ്രസിഡന്റായി തുടരുന്നിടത്തോളം കാലം തായ്‌വാനെ ആക്രമിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഉറപ്പ് നൽകിയതായി ഡൊണാൾഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തായ്വാനെ ആക്രമിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉറപ്പ് നല്‍കിയതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടത്. താൻ വീണ്ടും അധികാരത്തിൽ വന്നതിന് പിന്നാലെ ഷി ജിന്‍പിംഗുമായി ആദ്യ ഔദ്യോഗിക ഫോണ്‍ കോള്‍ സംഭാഷണം നടത്തിയതായും ട്രംപ് പറഞ്ഞു.
വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ജൂണിൽ താനും ഷി ജിന്‍പിംഗും ആദ്യ ഔദ്യോഗിക ഫോണ്‍ സംഭാഷണം നടത്തിയതായും ട്രംപ് സ്ഥിരീകരിച്ചു. ചൈനീസ് പ്രസിഡന്‍റ് ഈ വര്‍ഷം ആദ്യം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പരാമര്‍ശിച്ചു. സ്വയംഭരണാധികാരമുള്ള ദ്വീപായ തായ്‌വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കാണുന്നത്. ആവശ്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ ദ്വീപ് പിടിച്ചെടുക്കുമെന്ന് ചൈന അവകാശപ്പെട്ടിരുന്നു. എന്നാൽ അത്തരം അവകാശവാദങ്ങളെ തായ്വാന്‍ ശക്തമായി എതിർക്കുന്നുണ്ട്.
വാഷിംഗ്ടണിലെ ചൈനീസ് എംബസി തായ്വാനെ യു എസ്- ചൈന ബന്ധങ്ങളിലെ 'ഏറ്റവും പ്രധാനപ്പെട്ടതും സെന്‍സിറ്റീവുമായ വിഷയം' എന്നാണ് വിശേഷിപ്പിച്ചത്. 'തായ്വാന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യാനും തായ്വാന്‍ കടലിടുക്കിലുടനീളം ചൈന- യു എസ് ബന്ധങ്ങളും സമാധാനവും സ്ഥിരതയും ആത്മാര്‍ഥമായി സംരക്ഷിക്കാനും എംബസി വക്താവ് ലിയു പെങ്യു വാഷിംഗ്ടണിനോട് ആവശ്യപ്പെട്ടു. ട്രംപിന്റെപ്രസ്താവനയിൽ തായ്വാന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam