
അങ്കാറ: 14 മാസമായി കൊവിഡ് (Covid 19) ഭേദമാകാതെ 56കാരന്‍. തുര്‍ക്കി സ്വദേശിയായ മുസാഫര്‍ കായസനെയാണ് (Muzaffer Kayasan) കൊവിഡ് രോഗം ഭേദമാകാതെ ബുദ്ധുിമുട്ടുന്നത്. കഴിഞ്ഞ 14 മാസത്തിനിടെ 78 തവണ ഇയാള്‍ പരിശോധിച്ചപ്പോഴും പോസിറ്റീവായിരുന്നു (Positive) ഫലം. 2020ലാണ് ഇയാള്‍ക്ക് ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. ആദ്യം രോഗം ബാധിച്ചപ്പോള്‍ ഗുരുതരമായിരുന്നു. മുസാഫര്‍ അധികകാലം ഇനി ജീവിക്കില്ലെന്നായിരുന്നു ആദ്യം ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ അന്ന് രോഗം കൊണ്ടുണ്ടായ ബുദ്ധിമുട്ടുകളെ അതിജീവിച്ചു. ഇപ്പോള്‍ കൊവിഡ് നെഗറ്റീവാകുന്നില്ല എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളില്ല.
കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഒമ്പത് മാസത്തോളം ആശുപത്രിയിലും അഞ്ച് മാസം ഇസ്താംബൂളിലെ വീട്ടിലുമാണ് ഇദ്ദേഹം കഴിഞ്ഞത്. എല്ലാ മാസവും ഇദ്ദേഹം ആശുപത്രിയിലെത്തി പരിശോധന നടത്തുമെങ്കിലും നെഗറ്റീവാകുന്നില്ല.
സര്‍ക്കാറിന്റെ വാക്സിന്‍ നയപ്രകാരം രോഗം ഭേദമായി മൂന്ന് മാസം കഴിയാതെ വാക്‌സിന്‍ നല്‍കില്ല. ഇതുകൊണ്ട് ഇദ്ദേഹത്തിന് പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടില്ല. കൊവിഡ് നെഗറ്റീവാകാത്തതിനാല്‍ ഭാര്യയുംടെയും മകന്റെയും അടുത്ത് പോകാനാകുന്നില്ലെന്നാണ് പ്രധാന സങ്കടം. ഇപ്പോഴും ക്വാറന്റൈനിലാണ് കായസന്‍.
അസ്വസ്ഥതകള്‍ വിട്ടുമാറിയെങ്കിലും വൈറസിന് ശരീരത്തില്‍ നിന്ന് വിട്ടു പോകാനാകില്ലെന്ന് മുസാഫര്‍ പറയുന്നു. ഭാര്യയേയും മകനേയും വിട്ടുനില്‍ക്കുന്നത് വേദനാജനകമാണെന്നും മുസാഫര്‍ പറയുന്നു. തുര്‍ക്കിയില്‍ മാത്രമല്ല, ലോകത്തില്‍ തന്നെ ഇത്തരം മറ്റൊരു കേസ് ഉണ്ടാകില്ലെന്നും ഏറ്റവും കൂടുതല്‍ കാലം വൈറസ് ബാധിച്ച വ്യക്തിയ മുസാഫറായിരിക്കുമെന്നും ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു. കഴിഞ്ഞയാഴ്ച അവസാനമായി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയപ്പോഴും പോസിറ്റീവായിരുന്നു ഫലം.
കൊവിഡ് വാക്‌സീന്‍ സ്വീകരിക്കില്ല, ആവര്‍ത്തിച്ച് ജോക്കോ; വാക്‌സീന്‍ വിരുദ്ധനല്ലെന്ന് പ്രഖ്യാപനം
ബെല്‍ഗ്രേഡ്: കൊവിഡ് വാക്‌സീന്‍ (Covid-19 Vaccine) സ്വീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് ലോക ഒന്നാം നമ്പർ പുരുഷ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് (Novak Djokovic). വാക്‌സീൻ നിർബന്ധമാണെങ്കിൽ ഗ്രാന്‍ഡ്‌സ്ലാം (Grand Slam) ടൂർണമെന്‍റുകളിൽ നിന്ന് വിട്ടുനിൽക്കും എന്നും ജോക്കോ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'താൻ വാക്‌സീന്‍ വിരുദ്ധചേരിയുടെ ഭാഗമല്ല. കുട്ടിയായിരിക്കുമ്പോള്‍ വാക്‌സീൻ സ്വീകരിച്ചിട്ടുണ്ട്. ഒരാളുടെ ശരീരത്തില്‍ എന്ത് സ്വീകരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ആ വ്യക്തിക്കാണ്. അതിനുള്ള സ്വാതന്ത്ര്യത്തെയാണ് ഞാന്‍ പിന്തുണയ്ക്കുന്നത്. കൊവിഡിനെ ചെറുക്കാൻ എല്ലാവരും സാധ്യമായ വഴികളെല്ലാം തേടുന്നുണ്ട്. ഉടനെ ഈ പ്രയാസങ്ങളെല്ലാം അവസാനിക്കുമെന്നാണ് പ്രതീക്ഷ'യെന്നും ജോകോവിച്ച് പറഞ്ഞു.
ജോക്കോവിച്ച് കൂടുതല്‍ കുരുക്കില്‍
കൊവിഡ് വാക്‌സീനെടുക്കാത്തത് നൊവാക് ജോക്കോവിച്ചിന് കരിയറില്‍ വലിയ തിരിച്ചടി നല്‍കുകയാണ്. 20 ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ നേടിയ ജോക്കോവിച്ചിനെ കൊവിഡ് വാക്‌സീനെടുക്കാത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ഏറെ നാടകീയതകള്‍ക്കൊടുവിലായിരുന്നു നടപടി. കോടതി ഉത്തരവിന്‍റെ ബലത്തില്‍ കളിക്കാന്‍ തയാറായ ജോക്കോവിച്ചിന്‍റെ വിസ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ റദ്ദാക്കുകയും താരത്തെ രാജ്യത്തിന് പുറത്താക്കുകയും ചെയ്യുകയായിരുന്നു.
ഇതിന് പിന്നാലെ ഫ്രഞ്ച് ഓപ്പണിലും കൊവിഡ് വാക്‌സീനെടുക്കാത്തവര്‍ക്ക് ഇളവുണ്ടാകില്ലെന്ന് ഫ്രാന്‍സ് കായിക മന്ത്രാലയം നിലപാടെടുത്തതോടെ ജോക്കോ കൂടുതല്‍ വെട്ടിലായി. ജോക്കോവിച്ചിന്‍റെ വിംബിള്‍ഡണ്‍ പങ്കാളിത്തവും സംശയമാണ്.
മാഡ്രിഡ് ഓപ്പണിലെ ജോക്കോയുടെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വവും തുടരുകയാണ്. ഏപ്രിലിലെ മാഡ്രിഡ് ഓപ്പണിന് മുന്നോടിയായി ജോക്കോവിച്ച് വാക്‌സീന്‍ എടുക്കണമെന്ന് സ്‌പാനിഷ് സര്‍ക്കാരിന്‍റെ വക്‌താവ് വ്യക്തമാക്കിയിട്ടുണ്ട്. സ്‌പെയിനില്‍ കളിക്കണമെങ്കില്‍ ജോക്കോവിച്ച് സ്വീകരിക്കേണ്ട ഏറ്റവും ഉചിതമായ നടപടി അതാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് വാക്‌സീന്‍ എടുക്കാന്‍ വിസമ്മതിക്കുന്ന ജോക്കോവിച്ചിന് ഓസ്ട്രേലിയയില്‍ നേരിട്ട വിലക്ക് മറ്റ് രാജ്യങ്ങളിലും തുടരാനാണ് സാധ്യത. ഡിസംബർ മധ്യത്തിൽ താൻ കൊവിഡ് ബാധിതനായെന്ന് ജോകോവിച്ച് അവകാശപ്പെട്ടിരുന്നു.