
റിയാദ്: സൗദി അറേബ്യൻ തലസ്ഥാന നഗരത്തിന് സമീപം അൽ ഖർജ് പട്ടണത്തോട് ചേർന്നുണ്ടായ ഡ്രോൺ ആക്രമണശ്രമങ്ങളെത്തുടർന്ന് ജനവാസ മേഖലകളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെ പ്രതിരോധ സേന തകർത്ത ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ പതിച്ചാണ് അപകടമുണ്ടായത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം, അൽ ഖർജിലെ ഒരു ജനവാസ മേഖലയിൽ തകർക്കപ്പെട്ട ഡ്രോണിന്‍റെ ഭാഗങ്ങൾ മൂന്ന് വീടുകൾക്കും നിരവധി വാഹനങ്ങൾക്കും മുകളിൽ വീഴുകയായിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റതായി സിവിൽ ഡിഫൻസ് വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ ഒരാൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. മേഖലയിൽ പരിമിതമായ രീതിയിലുള്ള ഭൗതിക നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ തന്നെ നടന്ന സമാനമായ മറ്റൊരു സംഭവത്തിൽ, ആറ് വീടുകൾക്ക് മുകളിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചിരുന്നു. ഈ സംഭവത്തിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വസ്തുവകകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ പൂർത്തിയാക്കി. ചൊവ്വാഴ്ച അർദ്ധരാത്രിക്ക് ശേഷം റിയാദ് മേഖല ലക്ഷ്യമാക്കി തൊടുത്തുവിട്ട ഏഴ് ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി നേരത്തെ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam