
ടെഹ്റാന്‍: സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ച് പരസ്യമായി രംഗത്ത് എത്തിയതിന് പ്രമുഖ ഇറാനിയൻ നടിമാര്‍ ആറസ്റ്റില്‍. ഔദ്യോഗിക സര്‍ക്കാര്‍ മാധ്യമങ്ങൾ തന്നെയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ സര്‍ക്കാറിനെതിരെ പ്രവർത്തിച്ചതിന് നടിമാരായ ഹെൻഗാമെ ഗാസിയാനി, കതയോൻ റിയാഹി എന്നിവരാണ് അറസ്റ്റിലായത് എന്നാണ് ഇർന വാർത്താ ഏജൻസി പറയുന്നത്.
ഇറനില്‍ ഉയരുന്ന പ്രക്ഷോഭത്തെ അനുകൂലിച്ച് ഈ രണ്ട് സ്ത്രീകളും ശിരോവസ്ത്രമില്ലാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു ഇത്. സെപ്റ്റംബറിൽ പോലീസ് കസ്റ്റഡിയിൽ മഹ്സ അമിനി എന്ന യുവതി മരിച്ചതിനെ തുടർന്നാണ് ഇറാനില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
നിരവധി അന്താരാഷ്ട്ര അവാർഡുകൾ അടക്കം നേടിയ നടിമാരായ ഹെൻഗാമെ ഗാസിയാനി, കതയോൻ റിയാഹി എന്നിവരെ ഇറാന്റെ പ്രോസിക്യൂട്ടർ ഓഫീസിന്റെ ഉത്തരവനുസരിച്ചാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത് എന്നാണ് ഇർന റിപ്പോര്‍ട്ട് പറയുന്നത്.
"എന്ത് സംഭവിച്ചാലും, എല്ലായ്പ്പോഴും എന്നപോലെ ഞാൻ ഇറാനിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് അറിയുക, ഇതായിരിക്കാം എന്റെ അവസാന പോസ്റ്റ്,” എന്ന് ഹെൻഗാമെ ഗാസിയാനി അറസ്റ്റ് നടന്നുവെന്ന വാര്‍ത്ത വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പിട്ട സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.
രാജ്യത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോപത്തില്‍ അണിനിരക്കുന്ന പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച ഇറാനിയൻ പൊതുപ്രവർത്തകരിൽ പ്രമുഖരാണ് ഈ നടിമാര്‍. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഇറാന്റെ ദേശീയ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ എഹ്‌സാൻ ഹജ്‌സഫി, “നമ്മുടെ രാജ്യത്തെ സാഹചര്യങ്ങൾ ശരിയല്ലെന്നും നമ്മുടെ ആളുകൾ സന്തുഷ്ടരല്ലെന്നും അംഗീകരിക്കണം” എന്ന് ഞായറാഴ്ച അഭിപ്രായപ്പെട്ടത് വാര്‍ത്തയായിരുന്നു.
സ്വന്തം രാജ്യത്ത് പ്രതിഷേധം അക്രമാസക്തമായി അടിച്ചമർത്തപ്പെട്ടതിനെത്തുടർന്ന് സ്പെയിനിലെ ഒരു ടൂർണമെന്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങില്ലെന്ന് ഇറാന്റെ ബോക്സിംഗ് ഫെഡറേഷന്റെ തലവൻ ഹുസൈൻ സൂരി പ്രഖ്യാപിച്ചിരുന്നു.
സുരക്ഷാ സേനയുടെ ആക്രമണത്തിൽ 400 ഓളം പ്രക്ഷോഭകാരികള്‍ ഇതുവരെ കൊല്ലപ്പെടുകയും 16,800 പേരെ അറസ്റ്റിലാകുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ വിദേശ ശത്രുക്കൾ സംഘടിപ്പിക്കുന്ന കലാപമാണ് പ്രതിഷേധമെന്ന് ഇറാൻ നേതാക്കൾ പറയുന്നത്. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതുമായി ബന്ധപ്പെട്ട് അഞ്ച് പ്രതിഷേധക്കാരെ ഇതുവരെ ഇറാന്‍ ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.
കർശനമായ ഹിജാബ് നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് 22 കാരിയായ മഹ്സ അമിനിയെ തലസ്ഥാനമായ ടെഹ്‌റാനിൽ സദാചാര പോലീസ് കസ്റ്റഡിയിലെടുത്തത്. മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബർ 16 ന് മഹ്സ അമിനി കൊല്ലപ്പെടുകയായിരുന്നു.
ഉദ്യോഗസ്ഥർ അവളെ ബാറ്റൺ കൊണ്ട് അടിക്കുകയും വാഹനത്തിൽ തലയിടിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, എന്നാൽ പോലീസ് അവളോട് മോശമായി പെരുമാറി എന്ന ആരോപണം നിഷേധിക്കുകയും മഹ്സ അമിനി ഹൃദയാഘാതം മൂലമാണ് മരിച്ചത് എന്നുമാണ് അവകാശപ്പെട്ടത്.
ഇംഗ്ലണ്ട്-ഇറാന്‍ മത്സരം പ്രതിഷേധക്കളമാകുമോ; എന്താകും ഇറാന്‍ താരങ്ങളുടെ നിലപാട്, ആകാംക്ഷയില്‍ ലോകം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam