
ന്യൂയോർക്ക്: ഹമാസിൻ്റെ ആക്രമണം ശൂന്യതയിൽ നിന്നും ഉണ്ടായ ഒന്നല്ല എന്ന പ്രസ്താവനയ്ക്കെതിരെ വിമർശനം കനത്തതോടെ പ്രയോഗം തിരുത്തി യു എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് രംഗത്ത്. പ്രയോഗത്തിൽ തിരുത്തുമായി രംഗത്തെത്തിയ യു എൻ സെക്രട്ടറി ജനറൽ, തൻ്റെ വാക്കുകൾ തെറ്റായാണ് പലരും വ്യാഖ്യാനിച്ചതെന്നും വിശദീകരിച്ചു. ഹമാസിന്റെ ആക്രമണത്തെ താൻ ന്യായീകരിച്ചിട്ടില്ലെന്നും ഗുട്ടറസ് പറഞ്ഞു. ഹമാസിൻ്റെ ആക്രമണത്തിന് പകരമായി ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയെ ന്യായീകരിക്കാനാകില്ലെന്നും യു എൻ തലവൻ അഭിപ്രായപ്പെട്ടു.
ഇസ്രയേൽ ഹമാസ് യുദ്ധം ചർച്ച ചെയ്ത യു എൻ രക്ഷാസമിതി യോഗത്തിലായിരുന്നു യു എൻ തലവൻ 'ഹമാസ് ആക്രമണം ശൂന്യതയിൽ നിന്നും ഉണ്ടായ ഒന്നല്ല' എന്ന പ്രസ്താവന നടത്തിയത്. പലസ്തീൻ ജനത 56 വർഷത്തെ ശ്വാസം മുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരായെന്നും യു എൻ രക്ഷാസമിതി യോഗത്തിൽ ഗുട്ടറസ് അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ ഭൂമി കയ്യേറുന്നതും വിഭജിക്കപ്പെടുന്നതും പലസ്തീൻ ജനത കണ്ടെന്നും കുടിയിറക്കപ്പെടുകയും അവരുടെ വീടുകൾ തകർക്കപ്പെടുകയും ചെയ്തെന്നും അദ്ദേഹം രക്ഷാസമിതി യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ഗാസയിൽ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണും ഗുട്ടറസ് അഭിപ്രായപ്പെട്ടിരുന്നു. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതർ അല്ലെന്നും യു എൻ തലവൻ പ്രതികരിച്ചിരുന്നു.
ഇതോടെ യു എൻ സെക്രട്ടറി ജനറലിനെതിരെ ഇസ്രയേലും കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. യു എൻ സെക്രട്ടറി ജനറൽ രാജിവെക്കണമെന്ന് ആവശ്യമാണ് ഇസ്രയേൽ മുന്നോട്ട് വച്ചത്. ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് യു എൻ തലവനോട് ഇസ്രയേൽ വിദേശകാര്യ മന്ത്രി ചോദിച്ചിരുന്നു. ഗുട്ടറസുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഏലി കോൻ അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam