
ദില്ലി: വ്യാപാര കരാറിന്‍റെ തുടർ ചർച്ചകൾക്ക് ഇന്ത്യൻ സംഘത്തെ ക്ഷണിച്ച് അമേരിക്ക. കാർഷിക ഉത്പന്നങ്ങളിലടക്കം ചർച്ചയോട് എതിർപ്പില്ലെന്ന നിലപാട് ഇന്ത്യ അറിയിച്ചതായാണ് സൂചന. തീരുവ ചുമത്തിയുള്ള ഭീഷണിക്കൊടുവിൽ നരേന്ദ്ര മോദിയെ ഡോണൾഡ് ട്രംപ് വിളിച്ചത് അമേരിക്ക നിലപാട് മാറ്റുന്നു എന്ന സൂചനയായാണ് ഇന്ത്യ കാണുന്നത്. ഇന്ത്യ - അമേരിക്ക ചർച്ചയിൽ വ്യപാര കരാറിനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കാനാണ് ധാരണയിലെത്തിയത്. കാർഷിക ഉത്പന്നങ്ങളിൽ ഇന്ത്യ നിലപാട് മാറ്റിയിട്ടില്ല എന്നാണ് സൂചന. ജനിതകമാറ്റം വരുത്തിയ ചോളം ഇന്ത്യ വാങ്ങണം എന്ന ആവശ്യം യു എസ് ആവർത്തിച്ചു. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാം എന്നാണ് ഇന്ത്യ മറുപടി നൽകിയത്.
മൈ ഫ്രണ്ട് എന്ന വിശേഷണത്തിൽ നരേന്ദ്ര എന്നാണ് ടെലിഫോൺ സംഭാഷണത്തിന് ശേഷം നരേന്ദ്ര മോദിയെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി എന്ന നിലയ്ക്ക് മോദി ഗംഭീരകാര്യങ്ങൾ ചെയ്യുന്നു എന്നും ട്രംപ് കുറിച്ചിരുന്നു. ഇന്ത്യ - അമേരിക്ക തന്ത്രപ്രധാന ബന്ധം മുന്നോട്ടു കൊണ്ടു പോകും എന്നാണ് മോദി അറിയിച്ചത്. യുക്രൈൻ സംഘർഷത്തിൽ ട്രംപിന്‍റെ നിലപാടിനെ മോദി പരസ്യമായി പിന്താങ്ങിയതും ശ്രദ്ധേയമായി. എന്നാൽ വ്യാപാര കരാർ, താരിഫ് എന്നീ വിഷയങ്ങളിൽ രണ്ടു നേതാക്കളുടെയും കുറിപ്പ് മൗനം പാലിക്കുന്നു. ഇന്നലെ നടന്ന ഇന്ത്യ - അമേരിക്ക ചർച്ചയിൽ വ്യപാര കരാറിനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കാനാണ് ധാരണയിലെത്തിയത്. കാർഷിക ഉത്പന്നങ്ങളിൽ ഇന്ത്യ നിലപാട് മാറ്റിയിട്ടില്ല എന്നാണ് സൂചന. ജനിതകമാറ്റം വരുത്തിയ ചോളം ഇന്ത്യ വാങ്ങണം എന്ന ആവശ്യം യു എസ് ആവർത്തിച്ചു. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാം എന്നാണ് ഇന്ത്യ മറുപടി നൽകിയത്. അഡീഷണൽ സെക്രട്ടറി രാജേഷ് അഗർവാളിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ മധ്യസ്ഥ സംഘത്തെ അമേരിക്കൻ വാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിഞ്ച് യു എസിലേക്ക് ക്ഷണിച്ചു. അടുത്ത റൗണ്ട് സംഭാഷണത്തിനുള്ള തീയതി ഉടൻ പ്രഖ്യാപിക്കും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതും ഇന്ത്യ അമേരിക്ക കരാറും കൂട്ടിക്കുഴയക്കരുത് എന്നാണ് ഇന്ത്യ ഇന്നലെ നിർദ്ദേശിച്ചത്. എന്നാൽ എണ്ണ വാങ്ങുന്നതിനുള്ള ഇരട്ട തീരുവ പിൻവലിക്കുമോ എന്നതിൽ വ്യക്തതതയില്ല. കേന്ദ്ര സർക്കാർ അമേരിക്കയ്ക്ക് കീഴടങ്ങുന്നതിന് എതിരെ പ്രതിഷേധം തുടങ്ങാൻ സി പി എം തീരുമാനിച്ചിരുന്നു. എന്തായാലും പ്രധാനമന്ത്രി മോദിക്കും പ്രസിഡന്‍റ് ട്രംപിനും ഇടയിൽ തന്നെ സംഭാഷണം നടന്നത് കയറ്റുമതി മേഖലയ്ക്ക് ആശ്വാസമാകുകയാണ്.
അതേസമയം തുടർച്ചയായി മൂന്നാം ദിവസവും ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റം പ്രകടമായി. വ്യാപാരം തുടങ്ങി ഉടൻ തന്നെ സെൻസെക്സ് 400 പോയിന്റിൽ അധികവും നിഫ്ടി 100 പോയിന്‍റിന് മുകളിലേക്ക് കുതിച്ചു കയറി. ഇതേ കുതിപ്പ് ഇന്ന് മൊത്തം തുടർന്നു. പ്രതിരോധ ഓഹരികളിലാണ് ഏറ്റവും അധികം മുന്നേറ്റം. ഐ ടി മീഡിയ സെക്ടറുകളിലും കുതിപ്പുണ്ടായി. ബി എസ് ഇ സ്മോൾ ക്യാപ് മിഡ് ക്യാപ്പ് സൂചികകൾ ദശാംശം 5% വരെ ഉയർന്നു. ജൂലൈ മാസത്തിനു ശേഷം ആദ്യമായാണ് നിഫ്ടി 100 പോയിന്റിൽ അധികം കയറുന്നത്. ഇന്ത്യ - അമേരിക്ക വ്യാപാരബന്ധം ഊഷ്മളമാകുന്നതും അമേരിക്കൻ ഫെഡറൽ റിസർവ് പലിശ തിരക്കിൽ മാറ്റം ഉണ്ടാകുന്ന പ്രതീക്ഷയുമാണ് ഓഹരി വിപണിയിലെ മുന്നേറ്റത്തിന് കാരണം. രൂപയുടെ മൂല്യവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 32 പൈസ വരെയാണ് ഒറ്റ ദിവസത്തിൽ ഉയർന്നത്. ഒരു ഡോളറിന് 27 പൈസ നേട്ടത്തിൽ 87 രൂപ 83 പൈസ എന്ന നിരക്കിലാണ് ഏറ്റവും ഒടുവിൽ വിനിമയം നടന്നത്.