
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ധാരണ ഒപ്പിട്ടാൽ ഉടനടി ഹോർമുസ് തുറക്കും. സമ്പുഷ്‌ടീകരിച്ച യുറേനിയം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് 60 ദിവസത്തിനകം അന്തിമ കരാർ രൂപീകരിക്കും. എന്നാൽ ധാരണയിൽ അന്തിമ രൂപമായിട്ടില്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.
ജനീവയിൽ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും തമ്മിൽ കരാർ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. ഇറാൻ അടച്ചുപൂട്ടിയ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നു നൽകാനും ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാനും ഇറാന്റെ ശതകോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ മരവിപ്പിച്ച നടപടി അമേരിക്ക പിൻവലിക്കാനും ഇറാൻ്റെ എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകാനും ധാരണയായെന്നാണ് വിവരം. ഇറാന്റെ ആണവപദ്ധതികളെക്കുറിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഇനിയും ചർച്ചകൾ നടക്കും.
അമേരിക്കയും ഇറാനും തമ്മിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായകമായ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിൽ ഒപ്പുവയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് നേരത്തെ അറിയിച്ചിരുന്നു. അടുത്തയാഴ്ച സാങ്കേതിക തല ചർച്ചകൾ തുടരുമെന്നും ഷഹബാസ് ഷരീഫ് സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam