
വാഷിങ്ടൺ: ബ്രിക്സിനെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിക്സ് അമേരിക്കൻ വിരുദ്ധമെന്നും ട്രംപ് പറഞ്ഞു. ബ്രിക്സിനോട് ചേർന്നു നില്ക്കുന്ന രാജ്യങ്ങൾക്ക് പത്തു ശതമാനം അധിക തീരുവ പ്രഖ്യാപിക്കും. തീരുവ ചുമത്തുന്നതിനോ കരാറുകൾക്കോ ഉള്ള കത്തുകൾ ഇന്ന് അയച്ചു തുടങ്ങുമെന്നും അമേരിക്കൻ പ്രസിഡന്റ് അറിയിച്ചു. തീരുവ ഏകപക്ഷീയമായി അടിച്ചേല്പിക്കാനുള്ള നീക്കത്തെ ബ്രിക്സ് പ്രഖ്യാപനം എതിർത്തിരുന്നു.
അതേ സമയം, ബ്രിക്സ് പ്രഖ്യാപനത്തിൽ ഇന്ത്യയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭീകരവാദത്തിൻറെ കാര്യത്തിൽ ബ്രിക്സ് ശക്തമായ നിലപാടെടുത്തു. മലേഷ്യൻ പ്രധാനമന്ത്രിയുമായും ക്യൂബൻ പ്രസിഡൻറുമായും നരേന്ദ്ര മോദി ചർച്ച നടത്തി.
അതിനിടെ, ബ്രസീലിലെ റിയോ ഡെ ജനേറയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടി ഇന്ന് സമാപിക്കും. കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലെ ചർച്ചയാകും ഇന്ന് ഉച്ചകോടിയിൽ നടക്കുക. ബ്രിക്സ് അംഗരാജ്യങ്ങളും ക്ഷണിതാക്കളും ഇന്നത്തെ യോഗങ്ങളിൽ പങ്കെടുക്കും. ഇന്നലെ പുറത്തിറക്കിയ സുരക്ഷ, ആഗോള സമാധാനം എന്നിവയിലെ സംയുക്ത പ്രഖ്യാപനത്തിൽ പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ശക്തായി അപലപിച്ചിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദവും ഭീകരർക്ക് സുരക്ഷിത താവളം കിട്ടുന്നതും ചെറുക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. പാകിസ്ഥാനെ നേരിട്ട് പരാമർശിച്ചില്ലെങ്കിലും ചൈന കൂടി ഉൾപ്പെട്ട ബ്രിക്സ്, യുഎൻ പട്ടികയിലുള്ള ഭീകരർക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടത് ഇന്ത്യക്ക് നേട്ടമായി. ഉച്ചകോടിക്ക് ശേഷം ബ്രസീലുമായുള്ള ഉഭയകക്ഷി ചർച്ചകൾക്കായി മോദി ഇന്ന് അർദ്ധരാത്രി തലസ്ഥാനമായ ബ്രസീലിയയിലേക്ക് തിരിക്കും.