ട്രംപിന് വമ്പൻ തിരിച്ചടി, സുപ്രീംകോടതിയുടെ ചരിത്ര വിധി, പൗരത്വം ജൻമാവകാശമല്ലെന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി; 'ജൻമാവകാശം ഭരണഘടനയിലെ ഉറപ്പ്'

Published : Jun 30, 2026, 09:42 PM IST
trump

Synopsis

അമേരിക്കൻ പൗരത്വം ജന്മാവകാശമല്ലെന്ന പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് യുഎസ് സുപ്രീംകോടതി റദ്ദാക്കി. അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകുന്നത് ഭരണഘടനാപരമായ ഉറപ്പാണെന്ന് കോടതി വ്യക്തമാക്കി

വാഷിംഗ്ടൺ: അമേരിക്കൻ പൗരത്വം ജൻമാവകാശമല്ലെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. അമേരിക്കയിൽ ജനിക്കുന്നവർക്ക് പൗരത്വം ജന്മാവകാശമാണെന്നത് ഭരണഘടന ഉറപ്പുനൽകുന്നതാണെന്ന് വ്യക്തമാക്കിയാണ് ട്രംപിന്റെ വിവാദ എക്സിക്യൂട്ടീവ് ഉത്തരവ് യു എസ് സുപ്രീംകോടതി റദ്ദാക്കിയത്. കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെ ട്രംപ് തന്റെ രണ്ടാം ഭരണകാലത്തിന്റെ തുടക്കത്തിൽ കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്തരവുകളിൽ ഒന്നാണ് ഇതോടെ ഇല്ലാതായത്. മാതാപിതാക്കൾക്ക് പൗരത്വമില്ലെങ്കിലും അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവികമായി ലഭിക്കുന്ന 'ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ്' റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഒൻപതംഗ ബെഞ്ചിൽ ആറിനെതിരെ മൂന്ന് വോട്ടുകൾക്കാണ് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി.

1868 മുതലുള്ള ഭരണഘടനാ തത്വം

അമേരിക്കൻ ഭരണഘടനയുടെ പതിനാലാം ഭേദഗതിയെ തകിടം മറിച്ചുകൊണ്ട്, യു എസിൽ ജനിക്കുന്ന ഭൂരിഭാഗം ആളുകൾക്കും പൗരത്വം നൽകുന്നത് അവസാനിപ്പിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിച്ചത്. നിലവിലുള്ള നിയമം ഒരു നാണക്കേടാണെന്ന് ട്രംപും, ലോകത്തിലെ ഏറ്റവും മണ്ടൻ കുടിയേറ്റ നയമാണിതെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും മുൻപ് വിമർശിച്ചിരുന്നു. എന്നാൽ, വിദേശ നയതന്ത്രജ്ഞരുടെ കുട്ടികൾ ഉൾപ്പെടെയുള്ള ചില പരിമിതമായ ഒഴിവുകളൊഴിച്ചാൽ, മാതാപിതാക്കളുടെ കുടിയേറ്റ പദവി എന്തുതന്നെയായാലും യു എസിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വത്തിന് അർഹതയുണ്ടെന്ന 1868 മുതലുള്ള ഭരണഘടനാ തത്വം കോടതി ഉയർത്തിപ്പിടിക്കുകയായിരുന്നു.

വർഷത്തിൽ രണ്ടര ലക്ഷത്തിലധികം കുഞ്ഞുങ്ങളെ നേരിട്ട് ബാധിക്കുന്നതായിരുന്നു ട്രംപിന്റെ ഈ എക്സിക്യൂട്ടീവ് ഉത്തരവ്. ട്രംപിന്റെ വിശ്വസ്തരായ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, എഫ് ബി ഐ ഡയറക്ടർ കാഷ് പട്ടേൽ, സെക്കൻഡ് ലേഡി ഉഷ വാൻസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ കുടിയേറ്റക്കാരുടെ മക്കളായി അമേരിക്കയിൽ ജനിച്ചതിലൂടെ ഈ ജന്മാവകാശ പൗരത്വത്തിന്റെ ആനുകൂല്യം ലഭിച്ചവരാണെന്നതും ഈ കേസിന്റെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിധി വന്നതോടെ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങൾക്കാണ് സുപ്രീംകോടതിയിൽ നിന്ന് വലിയ തിരിച്ചടിയേറ്റിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെർഫ്യൂം വില്പനക്കാരനിൽ നിന്ന് യുഎഇയുടെ ആദ്യ പാസഞ്ചർ ട്രെയിനിന്‍റെ ക്യാപ്റ്റൻ സീറ്റിലേക്ക്; മലയാളികൾക്ക് അഭിമാനമായി ആലപ്പുഴക്കാരൻ നിഷാദ്
ലോകകപ്പിൽ നേരിട്ടത് വലിയ തിരിച്ചടി, ആഗ്രഹം സഫലമാകാതെ സൗദി ടീം; ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച് ദേശീയ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻറ്