
ന്യൂയോർക്ക്: ലോക രാജ്യങ്ങൾക്കെതിരെ ഇറക്കുമതി തീരുവയിൽ മുന്നോട്ടുവച്ച കടുംപിടിത്തത്തിൽ നിന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പിന്മാറി. മെക്സിക്കോക്ക് മേൽ ചുമത്തിയ 25 ശതമാനം അധിക നികുതി മരവിപ്പിക്കുന്നതായി ട്രംപ് അറിയിച്ചു. മെക്സിക്കോക്ക് എതിരെ ഇറക്കുമതി തീരുവ നടപടി താൽക്കാലികമായി മരവിപ്പിക്കുമെന്നാണ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത്. മെക്സിക്കോക്ക് ഏർപ്പെടുത്തിയ 25 ശതമാനം അധിക നികുതി ഒരു മാസത്തേക്കാണ് മരവിപ്പിച്ചത്.
മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷൈൻബോമുമായി പ്രസിഡന്‍റ് ട്രംപ് ചർച്ച നടത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തെക്കൻ അതിർത്തിയിലൂടെയുള്ള അഭയാർത്ഥി പ്രവാഹം തടയാൻ മെക്സിക്കോ പതിനായിരം സൈനികരെ അയക്കുമെന്ന് ഉറപ്പ് കിട്ടിയതായി ട്രംപ് വ്യക്തമാക്കി.
മെക്സിക്കോക്കൊപ്പം തന്നെ 25 ശതമാനം അധിക നികുതി പ്രഖ്യാപിച്ച കാനഡയുടെ കാര്യത്തിലും പുനർവിചിന്തനം ഉണ്ടായേക്കുമെന്നാണ് സൂചന. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി പ്രസിഡന്‍റ് ട്രംപ് ചർച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തീരുവ നടപടികൾക്കെതിരെ ആഗോള തലത്തിൽ വലിയ വിമർശനം നേരിട്ട സാഹചര്യത്തിലാണ് ട്രംപ് ഭരണ കൂടത്തിന്‍റെ പിന്മാറ്റമെന്ന് വ്യക്തമാണ്.
ചൈനയുടെ തിരിച്ചടി
അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയ ഡോണൾഡ് ട്രംപിന്‍റെ നികുതി ഭീഷണികൾക്ക് അതേനാണയത്തിൽ തിരിച്ചടി നൽകുകയാണ് ചൈന. അമേരിക്കൻ ഉത്പന്നങ്ങൾക്ക് 15 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച ചൈനയുടെ തിരിച്ചടി തുടരുകയാണ്. അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കൻ ടെക്ക് ഭീമനായ ഗൂഗിളിനും ചൈന പണി വച്ചിരിക്കുകയാണ്. വിശ്വാസലംഘനങ്ങള്‍ ആരോപിച്ച് യു എസ് ടെക് ഭീമനായ ഗൂഗിളിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചു എന്നതാണ് ഇക്കൂട്ടത്തിലെ പുതിയ വാർത്ത. ടങ്സ്റ്റന്‍ അനുബന്ധ സാധനങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനും പിവിഎച്ച് കോര്‍പറേഷന്‍, കാല്‍വിന്‍ ക്ലെയിന്‍, ഇല്ലുമിന കമ്പനി എന്നിവയെ വിശ്വാസയോഗ്യമല്ലാത്തവരുടെ പട്ടികയില്‍ പെടുത്താനും ചൈന തീരുമാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം