പശ്ചിമേഷ്യയിൽ കൈവിട്ട കളിക്ക് അമേരിക്കയുടെ നീക്കം; ഇറാനെ തകർക്കാൻ വൻ സൈനികവിന്യാസത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്

Published : Mar 19, 2026, 05:12 PM IST
Donald Trump

Synopsis

ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ യുഎസ് ഒരുങ്ങുന്നു. ഹോർമുസ് കടലിടുക്കിൽ സുരക്ഷ വർധിപ്പിക്കാനും, ആവശ്യമെങ്കിൽ കരസേനയെ വിന്യസിച്ച് ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ തകർക്കാനും അമേരിക്ക ലക്ഷ്യമിടുന്നു. ഈ നീക്കം ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരാനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്.

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ, പശ്ചിമേഷ്യയിലേക്ക് കൂടുതൽ യുഎസ് സൈനികരെ അയക്കുന്ന കാര്യം ട്രംപ് ഭരണകൂടം പരിഗണിക്കുന്നു. നാറ്റോ സഖ്യത്തിലുള്ള യൂറോപ്യൻ രാഷ്ട്രങ്ങൾ തങ്ങൾ യുദ്ധത്തിൻ്റെ ഭാഗമാകില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. ഇതോടെ യുദ്ധം കൂടുതൽ സങ്കീർണമാകുമെന്നാണ് കരുതുന്നത്. യുഎസ് ഉദ്യോഗസ്ഥരെയും പ്രതിരോധ വിദഗ്ധരെയും ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ടതാണ് ഈ റിപ്പോർട്ട്. ഇത് പ്രകാരം 2,000-ത്തിലധികം യുഎസ് നാവികരെ പശ്ചിമേഷ്യയിലേക്ക് അയച്ച അമേരിക്ക, ഇതിന് പുറമെ കൂടുതൽ പേരെ വിന്യസിക്കുമെന്നാണ് വിവരം.

പശ്ചിമേഷ്യയിലെ സംഘർഷം ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ചത് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതത്തെയാണ്. ഈ കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് കൂടുതൽ സുരക്ഷയൊരുക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. നിലവിൽ വ്യോമ-നാവിക സേനകളാണ് സുരക്ഷയൊരുക്കുന്നത്. ആവശ്യമെങ്കിൽ ഇറാൻ തീരത്ത് കരസേനയെ വിന്യസിക്കാനും യുഎസ് ആലോചിക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന ഖാർഗ് ഐലൻഡ് പിടിച്ചെടുക്കാനോ നിയന്ത്രണത്തിലാക്കാനോ ഉള്ള സാധ്യതകളെക്കുറിച്ച് അമേരിക്കൻ ഉദ്യോഗസ്ഥർ ചർച്ച ചെയ്തു. ഇതുവഴി ഇറാന്റെ സാമ്പത്തിക സ്രോതസ്സിനെ തകർക്കാൻ സാധിക്കുമെന്നാണ് അമേരിക്ക കരുതുന്നത്. ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ വ്യോമാക്രമണത്തിൽ തകർക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും, അവശേഷിക്കുന്ന ആണവ വസ്തുക്കൾ സുരക്ഷിതമാക്കാൻ പ്രത്യേക സൈനിക വിഭാഗത്തെ നിയോഗിക്കുന്ന കാര്യവും ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിലുണ്ട്. എന്നാൽ

പശ്ചിമേഷ്യയിൽ പുതിയൊരു യുദ്ധത്തിൽ നേരിട്ട് ഇടപെടില്ലെന്നാണ് അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വാഗ്‌ദാനം നൽകിയത്. താൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന് പ്രസിഡൻ്റായ ശേഷം പലപ്പോഴായി അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു ട്രംപ്. ജനങ്ങൾക്ക് നൽകിയ ഉറപ്പിന് വിരുദ്ധമായാണ് ട്രംപിന്റെ പുതിയ നീക്കങ്ങൾ. അപ്പോഴും കരസേനയെ ഇറാനിലേക്ക് അയക്കുന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന് അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ ആശങ്കയുണ്ട്. നിലവിൽ പൊതുജനങ്ങൾക്കിടയിൽ ഈ യുദ്ധത്തിന് പിന്തുണ കുറവാണെന്നതും ശ്രദ്ധേയമാണ്.

തങ്ങളെ ആക്രമിക്കുന്ന അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ ഇറാൻ കടുത്ത മുന്നറിയിപ്പ് മുന്നോട്ട് വെച്ചിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ എണ്ണ-വാതക കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള നീക്കവും ഇറാൻ പാർലമെന്റ് ആരംഭിച്ചിട്ടുണ്ട്. യുദ്ധം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 115 ഡോളറിലേക്ക് ഉയർന്നു. ഇത് ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഖാർഗ് ഐലൻഡിൽ ആക്രമണം തുടർന്നാൽ ക്രൂഡ് ഓയിൽ വില ഇനിയും ഉയരും. തിരിച്ച് ഗൾഫ് രാഷ്ട്രങ്ങളിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ആക്രമിച്ചാൽ അതും സ്ഥിതി ഗുരുതരമാക്കും. സംഘർഷം അവസാനിപ്പിക്കാനുള്ള ഇടപെടലുകൾ ഫലം കാണാത്തത് ലോകത്താകെ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം
നട്ടെല്ല് വളയ്ക്കാതെ ട്രംപിന് യൂറോപ്യൻ രാഷ്ട്രങ്ങളുടെ മറുപടി; 'ഇത് ഞങ്ങളുടെ യുദ്ധമല്ല, ഞങ്ങൾ ആരുടെയും ദാസന്മാരല്ല'