
വാഷിങ്ടൺ: മരണത്തിന്റെ വക്കിൽ നിന്ന് തിരിച്ചെത്തിയ യുഎസ് വനിത തന്റെ അനുഭവം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു. ഹൃദയമിടിപ്പ് നിലച്ച് 24 മിനിറ്റിന് ശേഷമാണ് യുവതി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. എഴുത്തുകാരിയായ ലോറൻ കാനാഡേയാണ് തന്റെ മരണ അനുഭവം പങ്കുവെച്ചത്. ഇവർ ക്ലിനിക്കൽ ഡെത്ത് ആയെന്ന് ഡോക്ടർമാർ വിധിയെഴുതി 24 മിനിറ്റിന് ശേഷമാണ് യുവതിക്ക് വീണ്ടും ബോധം വന്നത്. ബോധം വന്നതിന് ശേഷം കഴിഞ്ഞ ഒരാഴ്ചത്തെ ഓർമ്മ നഷ്ടപ്പെട്ടതായി കാനാഡെ പറഞ്ഞു. റെഡ്ഡിറ്റിലാണ് അവർ അനുഭവം വിവരിച്ചത്. 'ആസ്ക് മി എനിതിംഗ്' സെഷനിലാണ് ഇവർ ഇക്കാര്യമെല്ലാം വെളിപ്പെടുത്തിയത്.
ഹൃദയസ്പന്ദനം നിലച്ചതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെന്നും രണ്ട് ദിവസം കോമയിൽ കിടന്നെന്നും യുവതി പറഞ്ഞു. ഹൃദയസ്തംഭനമുണ്ടായപ്പോൾ തന്നെ സിപിആർ തന്ന ഭർത്താവാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും അദ്ദേഹം എപ്പോഴും തന്റെ ഹീറോ ആയിരിക്കുമെന്നും യുവതി പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വീട്ടിൽനിൽക്കവെ പെട്ടെന്ന് ഹൃദയസ്തംഭനമുണ്ടായി. ഭർത്താവ് 911-ൽ വിളിക്കുകയും വളരെ വേഗത്തിൽ സിപിആർ ആരംഭിക്കുകയും ചെയ്തു. എന്നെ പുനരുജ്ജീവിപ്പിക്കാൻ 24 മിനിറ്റെടുത്തു. 9 ദിവസത്തെ ഐസിയു ജീവിതം കഴിഞ്ഞപ്പോൾ എനിക്ക് ബുദ്ധിപരമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. എംആർഐയിലും മറ്റ് പ്രശ്നങ്ങളൊന്നും കണ്ടില്ല. മരണത്തെ മുഖാമുഖം കണ്ട അനുഭവത്തെക്കുറിച്ച് നിരവധി പേർ ചോദ്യങ്ങളുന്നയിച്ചു. ബോധം വന്ന ശേഷം 30 മിനിറ്റിലധികം അപസ്മാരമുണ്ടായെന്നും യുവതി പറഞ്ഞു.
ഭർത്താവ് 4 മിനിറ്റ് സിപിആർ നൽകി. ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരമാണ് അദ്ദേഹം സിപിആർ ചെയ്തത്. മുമ്പ് ചെയ്ത് പരിചയമില്ല. ഭാഗ്യവശാൽ ഞങ്ങൾ ഒരു ഫയർ സ്റ്റേഷന്റെ അടുത്താണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ എമർജൻസി മെഡിക്കൽ സംഘം ഉടനെത്തി. കൊവിഡിൽ നിന്നുള്ള സങ്കീർണതകൾ മൂലമാണ് ഹൃദയസ്തംഭനം സംഭവിച്ചതെന്ന് ആരോഗ്യപ്രവർത്തകർ തന്നോട് പറഞ്ഞതായി അവർ പറഞ്ഞു, ഐസിയുവിൽ പ്രവേശിപ്പിച്ചപ്പോൾ പോസിറ്റീവ് പരീക്ഷിച്ചു.
കാനഡെയിൽ ലാസറസ് ഇഫക്റ്റ് അല്ലെങ്കിൽ ഓട്ടോറെസസിറ്റേഷൻ എന്ന പ്രതിഭാസമാണ് ഉണ്ടായത്. ഹൃദയസ്തംഭനത്താൽ മരിച്ചതായി പ്രഖ്യാപിച്ച രോഗി പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതാണ് ഈ പ്രതിഭാസം. ഭൂരിഭാഗം ആളുകളും അവരുടെ ഇത്തരത്തിലുടെ പുനർജനനത്തിന് ശേഷം അധികനാൾ ജീവിച്ചിരിക്കാത്തതിനാൽ ഇവരുടെ കേസ് കൗതുകകരമാണെന്ന് ന്യൂയോർക്ക് പോസ്റ്റ് പറഞ്ഞു. 1982 നും 2018 നും ഇടയിൽ രേഖപ്പെടുത്തിയ 65 കേസുകളിൽ 18 പേർ മാത്രമാണ് പൂർണ്ണമായി സുഖം പ്രാപിച്ചത്. മരണത്തെ മുന്നിൽക്കണ്ടതിൽ ഏറ്റവും ആകർഷകമായ ഭാഗം പരമമായ സമാധാനമെന്ന വികാരമായിരുന്നുവെന്നും യുവതി എഴുതി. അത് ഉണർന്ന് ഏതാനും ആഴ്ചകൾ തന്നോടൊപ്പം ഉണ്ടായിരുന്നു. എന്നാൽ, തന്റെ ജീവിതം തന്റെ കണ്ണുകൾക്ക് മുന്നിൽ മിന്നിമറയുന്നത് താൻ കണ്ടില്ലെന്ന് അവർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam