അനധികൃതമായി അമേരിക്കയിലെത്തിയ 161 ഇന്ത്യക്കാരെ നടുകടത്തും; കൂട്ടത്തില്‍ മലയാളികളും

Web Desk   | Asianet News
Published : May 18, 2020, 02:19 PM IST
അനധികൃതമായി അമേരിക്കയിലെത്തിയ 161 ഇന്ത്യക്കാരെ നടുകടത്തും; കൂട്ടത്തില്‍ മലയാളികളും

Synopsis

അമേരിക്കയില്‍ അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചതിന് 95 ജയിലുകളിലായി 1739 ഇന്ത്യക്കാര്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സത്‌നാം സിംഗ് ചഹല്‍ സ്വിരീകരിക്കുന്നു. 

വാഷിംഗ്ടണ്‍: 161 ഇന്ത്യക്കാരെ അമേരിക്ക നടുകടത്തും. മെക്‌സിക്കോ അതിര്‍ത്തി വഴി അനധികൃതമായി അമേരിക്കയിലേക്ക് കടക്കുന്നതിനിടെ പിടയിലായവരെയാണ് അമേരിക്ക നാടുകടത്തുന്നത്. ഈ അനധികൃത കുടിയേറ്റക്കാരെ വഹിച്ചുള്ള പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനം ഈ ആഴ്ച പഞ്ചാബിലെ അമൃത്സറില്‍ എത്തും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. 

അനധികൃത കുടിയേറ്റത്തിനു ശ്രമിച്ചവരില്‍ 76 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്. 56 പേര്‍ പഞ്ചാബില്‍ നിന്നുമുള്ളവരാണ്. ഗുജറാത്ത് 12, ഉത്തര്‍പ്രദേശ്, 5, മഹാരാഷ്ട്ര 4, കേരളം 2, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും വീതമാണ് തിരിച്ചെത്തുന്നത് ഇവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. 

അമേരിക്കയില്‍ അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചതിന് 95 ജയിലുകളിലായി 1739 ഇന്ത്യക്കാര്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സത്‌നാം സിംഗ് ചഹല്‍ സ്വിരീകരിക്കുന്നു. അനധികൃതമായി അമേരിക്കയില്‍ പ്രവേശിക്കാന്‍ ശ്രമിക്കവേ ഇമിഗ്രേഷന്‍ കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്‍റിന്‍റെ പിടിയിലായവരാണ് ഇവരെല്ലാം.

2018ല്‍ 611 ഇന്ത്യക്കാരാണ് അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ചത്. 2019ല്‍ പിടിയിലായവരുടെ എണ്ണം 1616 ആയി ഉയര്‍ന്നു. ഏതൊക്കെ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ യു.എസ് ജയിലുകളില്‍ ഉണ്ടെന്ന് വ്യക്തമായ കണക്കില്ല. എന്നാല്‍ ഇവരില്‍ ഏറെയും ഉത്തരേന്ത്യക്കാരാണ് എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സര്‍ക്കാര്‍ നയങ്ങളില്‍ 2016ന് ശേഷം വന്ന മാറ്റത്തോടെ ഇവരുടെ അപേക്ഷകള്‍ കോടതികള്‍ പോലും പരിഗണിക്കാത്ത അവസ്ഥയിലാണ്. 

സ്വന്തം നാട്ടില്‍ ആക്രമണത്തിന് ഇരയാകുന്നതിനെ തുടര്‍ന്ന് അഭയം തേടിയാണ് എത്തിയതെന്നാണ് ഇവരില്‍ കൂടുതല്‍ പേരും പറയുന്നത്. 35-50 ലക്ഷം രൂപ കൈപ്പറ്റിയാണ് ഏജന്‍റുമാര്‍ ഇവരെ അമേരിക്കന്‍ അതിര്‍ത്തിയില്‍ എത്തിക്കുന്നത്. പഞ്ചാബിലാണ് ഈ പ്രവണത കൂടുതല്‍. ഇത് തടയാന്‍ പഞ്ചാബ്, കേന്ദ്രസര്‍ക്കാരുകളാണ് മുന്‍കൈ എടുക്കേണ്ടതെന്നും സത്‌നാം സിംഗ് ചഹല്‍ പറഞ്ഞു.

PREV
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം