
മോസ്കോ: ഗാസയിലെ സിവിലിയൻ മരണങ്ങളിൽ ആശങ്കയുണ്ടെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. പലസ്തീൻ അതോറിറ്റി (പിഎ) പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിൻ ഇക്കാര്യം പറഞ്ഞത്. ചൊവ്വാഴ്‌ച മോസ്‌കോയിൽ നടന്ന യോഗത്തിൽ അബ്ബാസ് പലസ്‌തീനിയൻ ജനതയുടെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒന്നായി റഷ്യയെ കണക്കാക്കുന്നുവെന്ന് വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള റഷ്യയുടെ പിന്തുണ പുടിൻ വീണ്ടും ആവർത്തിച്ചു.
റഷ്യയെക്കുറിച്ച് ഇന്ന് എല്ലാവർക്കും അറിയാം. നിർഭാഗ്യവശാൽ, ആയുധം കൈയിലെടുത്താണ് റഷ്യ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതും ജനങ്ങളെ സംരക്ഷിക്കുന്നതും. എന്നാൽ മിഡിൽ ഈസ്റ്റിൽ എന്താണ് സംഭവിക്കുന്നത്, ഫലസ്തീനിൽ എന്താണ് സംഭവിക്കുന്നത്. തീർച്ചയായും ഞങ്ങൾ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്. ഫലസ്തീനിൽ നടക്കുന്ന ദുരന്തത്തെ ഞങ്ങൾ വളരെ വേദനയോടും ഉത്കണ്ഠയോടും കൂടിയാണ് വീക്ഷിക്കുന്നതെന്നും പുടിൻ പറഞ്ഞു.
ഇറാൻ-ഇസ്രായേൽ സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിലാണ് പലസ്തീൻ നേതാവ് റഷ്യ സന്ദർശിച്ചത്. പലസ്തീനും ഇസ്രായേലും തമ്മിൽ സൗഹാർദ്ദപരമായ ബന്ധം സ്ഥാപിക്കാൻ ദീർഘകാലമായി റഷ്യ ശ്രമിക്കുന്നുവെന്നും പുടിൻ വ്യക്തമാക്കി. സംഘർഷത്തിൽ സമാധാനത്തിനായി നിലയുറപ്പിക്കാൻ റഷ്യ ശ്രമിച്ചിരുന്നു.
സന്ദർശനത്തിനായി മോസ്‌കോയിൽ എത്തിയ അബ്ബാസ് തയ്യിബ് എർദോഗനുമായി ചർച്ചകൾക്കായി തുർക്കിയിലേക്ക് തിരിക്കും.
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനടക്കമുള്ള അറബ് നേതാക്കളുമായും ചർച്ച നടത്തിയ റഷ്യ, അടുത്തിടെ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. പശ്ചിമേഷ്യയെ കൂടുതൽ അസ്ഥിരപ്പെടുത്തുന്നതിൽ നിന്ന് എല്ലാ കക്ഷികളും വിട്ടുനിൽക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam