
കാബൂള്‍: സ്ത്രീകള്‍ക്ക് മന്ത്രിയാകാന്‍ സാധിക്കില്ലെന്നും അവര്‍ പ്രസവിക്കേണ്ടവരാണെന്നും താലിബാന്‍ വക്താവ് ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. താലിബാന്‍ വക്താവ് സയിദ് സെകറുള്ള ഹാഷിമിയാണ് ടോളോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്തുകൊണ്ട് താലിബാന്‍ സര്‍ക്കാറില്‍ സ്ത്രീകളെ ഒഴിവാക്കിയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
''ഒരു സ്ത്രീക്ക് മന്ത്രിയാകാന്‍ ഒരിക്കലും സാധിക്കില്ല. അത് എടുക്കാനാകാത്ത ഭാരം അവരുടെ പിടയിലില്‍ വെക്കുന്നതിന് തുല്യമാണ്. കാബിനറ്റില്‍ ഒരു സ്ത്രീയുടെ ആവശ്യമില്ല. അവര്‍ പ്രസവിക്കണം. പ്രതിഷേധിക്കുന്ന സ്ത്രീകള്‍ അഫ്ഗാനിലെ എല്ലാ സ്ത്രീകളെയും പ്രതിനിധീകരിക്കുന്നവരല്ല''-ഹാഷിമി പറഞ്ഞു. രാജ്യത്ത് പകുതിയും വനിതകളാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തെയും വക്താവ് തള്ളി.
താലിബാന്‍ സ്ത്രീകളെ ജനസംഖ്യയുടെ പകുതിയായി പരിഗണിക്കുന്നില്ല. അങ്ങനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്.
പകുതി എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് അവരെ കാബിനറ്റില്‍ ഉള്‍പ്പെടുത്തി എന്നാണോ. അങ്ങനെയുള്ള അവളുടെ അവകാശങ്ങള്‍ ലംഘിക്കുകയാണെങ്കില്‍, അതൊരു പ്രശ്‌നമല്ല. കഴിഞ്ഞ 20 വര്‍ഷമായി മാധ്യമങ്ങളും യുഎസും അഫ്ഗാനിസ്ഥാനിലെ പാവ ഗവണ്‍മെന്റും എന്തൊക്കെ പറഞ്ഞാലും സ്ത്രീകള്‍ ജോലിക്ക് വന്നത് ഓഫിസിലെ വേശ്യാവൃത്തി അല്ലാതെ മറ്റെന്താണ്. കുട്ടികളെ പ്രസവിക്കാനും അവര്‍ക്ക് ഇസ്ലാമിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കലുമാണ് അഫ്ഗാന്‍ സ്ത്രീകളുടെ കടമയെന്നും താലിബാന്‍ വക്താവ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അഫ്ഗാനില്‍ താലിബാന്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റെടുത്തത്. താലിബാന്റെ മുന്‍ഭരണത്തില്‍ സ്ത്രീകള്‍ക്ക് സ്‌കൂളില്‍ പോകാനോ ജോലിക്ക് പോകാനോ അനുവാദമുണ്ടായിരുന്നില്ല. കുടുംബത്തിലെ പുരുഷ ബന്ധുവിന്റെ കൂടെയല്ലാതെ പുറത്തിറങ്ങാനും അനുവാദമുണ്ടായിരുന്നില്ല. നിയമം ലംഘിക്കുന്നവരെ പരസ്യശിക്ഷക്ക് വിധേയമാക്കിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam