അക്രമിയെന്ന് കരുതി അമ്മ വെടിയുതിര്‍ത്തു, വെടിയേറ്റത് സര്‍പ്രൈസ് നല്‍കാനെത്തിയ മകള്‍ക്ക്

By Web TeamFirst Published Sep 5, 2019, 9:16 AM IST
Highlights

വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്ത് അടുക്കളയില്‍ നിന്നോ മറ്റോ ശബ്ദം കേട്ടതോടെ അവര്‍ പരിഭ്രാന്തയായി. 

വാഷിംഗ്ടണ്‍: അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ രഹസ്യമായി വീട്ടിലെത്തിയ മകളെ അക്രമിയെന്ന് തെറ്റിദ്ധരിച്ച് അമ്മ വെടിവച്ചുവീഴ്ത്തി. വെടിവയ്പ്പില്‍ 18 കാരിയായ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മകള്‍ അമ്മയോട് പറയാതെയാണ് കോളേജില്‍ നിന്നെത്തിയത്. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. 

അമ്മയുടെ കയ്യില്‍ ലൈസന്‍സുള്ള 38 സ്പെഷ്യല്‍ റിവോള്‍വറാണ് ഉണ്ടായിരുന്നത്. വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്ത് അടുക്കളയില്‍ നിന്നോ മറ്റോ ശബ്ദം കേട്ടതോടെ അവര്‍ പരിഭ്രാന്തയായി. കിടപ്പുമുറിയുടെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഉടന്‍ തന്നെ കയ്യില്‍ ലഭിച്ച തോക്കെടുത്ത് വെടിയുതിര്‍ത്തു പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. 

എന്നാല്‍ വെടിയേറ്റത് സ്വന്തം മകള്‍ക്കാണെന്ന് അറിഞ്ഞതോടെ അമ്മ തകര്‍ന്നുപോയി. വെടികൊണ്ടത് കയ്യിലായിരുന്നതിനാല്‍ പെണ്‍കുട്ടി രക്ഷപ്പെട്ടു. തോക്കിന്‍റെ ഉപയോഗം അമേരിക്കയില്‍ കൂടിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 ല്‍ 40000 പേരാണ് അമേരിക്കയില്‍ വെടിയേറ്റ് മരിച്ചത്. 1112 പേരാണ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 

click me!