
ജെനീവ: കൊവിഡ് വ്യാപനം എല്ലാം രാജ്യങ്ങളുടെയും ആരോഗ്യസംവിധാനങ്ങളെ താറുമാറാക്കിയെന്ന് ലോകാരോഗ്യസംഘടന. അടിയന്തര ജീവൻരക്ഷാ സംവിധാനങ്ങളെല്ലാം കൊവിഡിനായി ഉപയോഗിക്കേണ്ടി വന്നത് വലിയ പ്രതിസന്ധയുണ്ടാക്കി. കാൻസർ ഉൾപ്പെടെ നിരന്തര പരിശോധന ആവശ്യമുള്ള രോഗങ്ങളുടെ ചികിത്സയെയും പ്രതികൂലമായി ബാധിച്ചു. മാർച്ച് മുതൽ ജൂൺ വരെ നടത്തിയ സർവേയിലാണ് കണ്ടെത്തൽ.
പകുതിയിലധികം രാജ്യങ്ങളിൽ കുടുംബാസൂത്രണത്തെ 68 ശതമാനവും, മാനസികരോഗ ചികിത്സയെ 61 ശതമാനവും, കാൻസർ ചികിത്സയെ 55 ശതമാനവും പ്രതികൂലമായി ബാധിച്ചെന്നും സർവേയിൽ പറയുന്നു. ശരാശരിയിൽ താഴെ വരുമാനമുള്ള രാജ്യങ്ങളെയാണ് രോഗവ്യാപനം ഏറ്റവുമധികം ബാധിച്ചത്.
അതേസമയം, കൊവിഡ് വ്യാപനത്തിന്റെ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തിടുക്കപ്പെട്ട് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ദുരന്തത്തിന്റെ ചേരുവകൾ തയ്യാറാക്കുന്നത് പോലെയെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോ ഗബ്രിയേസൂസ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ എട്ടുമാസക്കാലമായി ജനങ്ങൾ കൊറോണ വൈറസ് ബാധ മൂലം വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും അവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സമ്പദ് വ്യവസ്ഥയും സമൂഹവും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനെ ലോകാരോഗ്യസംഘടന പരമാധി പിന്തുണയ്ക്കുന്നുണ്ട്. ജനങ്ങൾ തൊഴിലിടങ്ങളിലേക്കും കുട്ടികൾ സ്കൂളുകളിലേക്കും പോകുന്നത് കാണാൻ ആഗ്രഹമുണ്ട്. എന്നാൽ സ്ഥിതി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഇത് പാടുള്ളൂ.' അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam