
ലണ്ടൻ: പാർക്കിങ് ഫീ അടയ്ക്കാൻ അഞ്ച് മിനിറ്റിലധികം സമയമെടുത്ത യുവതിക്ക് 1906 പൗണ്ട് (2 ലക്ഷം രൂപ) പിഴ ചുമത്തിയെന്ന് പരാതി. ബ്രിട്ടനിലെ റോസി ഹഡ്‌സൺ എന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഫീ അടയ്ക്കാനുള്ള മെഷീന്‍റെ തകരാർ കാരണമാണ് പണമടയ്ക്കാൻ വൈകിയതെന്ന് റോസി വിശദീകരിക്കുന്നു. എന്നാൽ പല തവണയായി 14 മുതൽ 190 മിനിറ്റ് വരെ വൈകിയെന്ന് കാണിച്ചാണ് എക്സൽ പാർക്കിങ് ലിമിറ്റഡ് യുവതിക്ക് നോട്ടീസ് അയച്ചത്.
10 പാർക്കിംഗ് ചാർജ് നോട്ടീസുകളാണ് എക്സൽ പാർക്കിങ് ലിമിറ്റഡ് റോസി ഹഡ്‌സണ് അയച്ചത്. ഇത്രയും ഭീമമായ പിഴ ചുമത്തിയതിൽ ഒരു ന്യായവുമില്ലെന്ന് റോസി പ്രതികരിച്ചു. എന്നാൽ വാഹനം പാർക്ക് ചെയ്യുന്നതിന് മുൻപ് തന്നെ പാർക്കിംഗ് ഫീ അടയ്ക്കണമെന്നും ഇത് അഞ്ച് മിനിറ്റിനുള്ളിൽ ചെയ്യണമെന്നും ബോർഡിൽ എഴുതിയിട്ടുണ്ടെന്ന് എക്സൽ പാർക്കിങ് ലിമിറ്റഡ് വിശദീകരിക്കുന്നു. നിബന്ധനകൾ വായിച്ച് മനസ്സിലാക്കേണ്ടത് വണ്ടിയോടിക്കുന്ന ആളുടെ ഉത്തരവാദിത്തമാണെന്നും കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ റോസി ഹഡ്‌സൺ കോപ്‌ലാൻഡ് സ്ട്രീറ്റ് കാർ പാർക്കിംഗ് ഉപയോഗിക്കുന്നുണ്ട്. ഇവിടെ പാർക്കിംഗ് മെഷീൻ പൂർണമായും പ്രവർത്തനരഹിതമാണെന്നും ഫോണിലെ ആപ്പ് വഴിയാണ് താൻ പണമടച്ചിരുന്നതെന്നും റോസി പറയുന്നു. 3.30 പൌണ്ട് ദിവസവും അടച്ചതാണെന്നും റോസി വ്യക്തമാക്കി. ആദ്യം പിഴ അടയ്ക്കാൻ ഒരു നോട്ടീസാണ് വന്നത്. 28 ദിവസത്തിനുള്ളിൽ 100 പൗണ്ട് നൽകണമെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു. അവൾ 14 ദിവസത്തിനുള്ളിൽ അടച്ചാൽ 60 പൗണ്ട് അടച്ചാൽ മതിയെന്നും നോട്ടീസിലുണ്ട്. പിന്നീട് ഒൻപത് നോട്ടീസുകൾ കൂടി ലഭിച്ചു. ഇതോടെ പിഴത്തുക 1,905.76 പൌണ്ട് ആയി ഉയർന്നു.
എക്സൽ പാർക്കിംഗ് ലിമിറ്റഡ് പറയുന്നത് റോസി ഹഡ്‌സൺ ശരാശരി ഒരു മണിക്കൂർ വൈകിയാണ് പാർക്കിംഗ് ഫീ അടച്ചതെന്നാണ്. ആപ്പ് വഴി അടയ്ക്കുമ്പോൾ പ്രോസസിംഗ് വൈകുമെന്നും അതിനാൽ കമ്പനിയുടെ വാദം പരിഹാസ്യമാണെന്നും യുവതി വ്യക്തമാക്കി. കേസ് കോടതി വാദം കേൾക്കാനിരിക്കുകയാണ്. ഇത് തനിക്ക് വേണ്ടി മാത്രമുള്ള നിയമ പോരാട്ടമല്ലെന്നും ഇതേ് അവസ്ഥയിലൂടെ കടന്നുപോകുന്ന മറ്റുള്ളവർക്കും സഹായമാകുമെന്നും റോസി പറഞ്ഞു.
1000 വർഷം പഴക്കം, മത്സ്യവും മാംസവും വിൽക്കുന്ന ലണ്ടനിലെ രണ്ട് മാർക്കറ്റുകൾ അടച്ചുപൂട്ടും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam