
കീവ്: യുക്രൈൻ സ്വാതന്ത്ര്യ ദിനത്തിൽ റെയിൽവേ സ്റ്റേഷനിൽ റഷ്യ മിസൈലാക്രമണം നടത്തിയെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. കിഴക്കൻ യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 22 സാധാരണക്കാർ കൊല്ലപ്പെടുകയും ഒരു പാസഞ്ചർ ട്രെയിനിന് തീപിടിക്കുകയും ചെയ്തതായി യുക്രൈൻ ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ 50ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഡിനിപ്രോപെട്രോവ്സ്ക് മേഖലയിലെ 3,500 ഓളം ആളുകൾ താമസിക്കുന്ന ചാപ്ലൈനിലെ റെയിൽവേ സ്റ്റേഷനുനേരെ റഷ്യ ആക്രമണം നടത്തിയതായി സെലെൻസ്കി യുഎൻ സെക്യൂരിറ്റി കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ, പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മരണസംഖ്യ വർധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ സൈന്യം രണ്ട് തവണ ചാപ്ലിന് നേരെ ഷെല്ലാക്രമണം നടത്തിയതായി സെലെൻസ്കിയുടെ സഹായി കൈറിലോ ടിമോഷെങ്കോ പറഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ റോക്കറ്റുകൾ പതിക്കുകയും അഞ്ച് ട്രെയിൻ ബോഗികൾക്ക് തീപിടിക്കുകയും ചെയ്തു. ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. ഒരുവീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരുകുട്ടിയും കൊല്ലപ്പെട്ടു. അതേസമയം, ആക്രമണ വാർത്തയോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്രമണത്തെ അമേരിക്ക അപലപിച്ചു. സാധാരണക്കാർ നിറഞ്ഞ റെയിൽവേ സ്റ്റേഷനിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണം ക്രൂരതകളുടെ മാതൃകയാണെന്നും ലോകം യുക്രെയ്നിനൊപ്പം നിൽണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ട്വിറ്ററിൽ പറഞ്ഞു.
യുക്രെയ്ൻ സ്വാതന്ത്ര്യത്തിന്റെ 31-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ആഘോഷങ്ങൾ തടസ്സപ്പെടുത്താൻ റഷ്യ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചേക്കാമെന്ന് എന്ന് സെലെൻസ്‌കി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം. റഷ്യ-യുക്രെയ്ൻ യുദ്ധം ആറ് മാസം പിന്നിടുകയാണ്. സൈനിക നടപടിയുടെ വേഗം കുറച്ചത് സിവിലിയന്മാരെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗു പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam