ഞാനും കോലിയും മുഖത്തോട് മുഖം നോക്കി, ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല: ഡിവില്ലിയേഴ്‌സ്

By Web TeamFirst Published Apr 2, 2019, 5:13 PM IST
Highlights

മികച്ച ടീമുണ്ടായിട്ടും ഐപിഎല്ലില്‍ കളിച്ച മൂന്ന് കളിയും തോല്‍ക്കാനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിധി. അവസാനം പരാജയപ്പെട്ടത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട്. 118 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

ജയ്പൂര്‍: മികച്ച ടീമുണ്ടായിട്ടും ഐപിഎല്ലില്‍ കളിച്ച മൂന്ന് കളിയും തോല്‍ക്കാനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിധി. അവസാനം പരാജയപ്പെട്ടത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട്. 118 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇതിനിടെ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയും വിമര്‍ശിക്കപ്പെടുന്നുണ്ട്. ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം കോലിയും സഹതാരം എബി ഡിവില്ലിയേഴ്‌സും മുഖത്തോട് മുഖം നോക്കിയെങ്കിലും ഇരുവര്‍ക്കും ഒരു വാക്കുപോലും സംസാരിക്കാന്‍ കഴിഞ്ഞില്ല.

ഇരുവരും കടുത്ത നിരാശയിലാണെന്നാണ് ഡിവില്ലിയേഴ്‌സിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ഡിവില്ലിയേഴ്‌സ് പറയുന്നതിങ്ങനെ. ''ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം ബസില്‍ ഹോട്ടലിലേക്ക് തിരിച്ച് പോകുമ്പോള്‍ ഞാനും കോലിയും അടുത്തടുത്ത സീറ്റുകളിലായിരുന്നു. കടുത്ത നിരാശയിലായിരുന്നു കോലി. ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി. എന്നാല്‍ ഒരുവാക്ക് പോലും മിണ്ടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.''

എബിഡു തുടര്‍ന്നു... ഇതായിരുന്നില്ല ഞങ്ങള്‍ പ്രതീക്ഷിച്ചത്. സീസണിന് മുമ്പ് നന്നായി പരിശീലനം നടത്തിയിരുന്നു. സന്തുലിതയമായ ടീമാണ് ബാംഗ്ലൂരിന്റേത്. എന്നിട്ടും ഇങ്ങനെയൊരു ഫലം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു. സീസണിലെ നാലാം മത്സരത്തില്‍ ബാംഗ്ലൂര്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.

click me!