
ചെന്നൈ: ഐപിഎല്ലില്‍ കിരീടമൊന്നും നേടിയില്ലെങ്കിലും എട്ടുവര്‍ഷമായി റോയല്‍ ചലഞ്ചേഴ്സ് നായകനായി വിരാട് കോലി തുടരുന്നത് ഭാഗ്യമാണെന്ന ഗൗതം ഗംഭീറിന്റെ പരിഹാസത്തിന് മറുപടിയുമായി വിരാട് കോലി. തന്നെ ഏല്‍പ്പിച്ച ജോലിയാണ് ചെയ്യുന്നതെന്നും അത് ചെയ്യുമ്പോള്‍ പുറത്തുനിന്നുള്ളവരുടെ ഉപദേശം ശ്രദ്ധിക്കാറില്ലെന്നും ഗംഭീറിന്റെ പേരെടുത്ത് പറയാതെ കോലി പറഞ്ഞു.
ഐപിഎല്‍ കിരീടം നേടിയിട്ടില്ല എന്നതിന്റെ പേരില്‍ എന്നെ വിലയിരുത്തന്നവരെ ഞാന്‍ വകവെയ്ക്കാറില്ല. ഒരു നായകന് അങ്ങനെ ഒരു അളവുകോലും വെയ്ക്കാനുമാകില്ല. അവസരങ്ങള്‍ ലഭിക്കുന്നിടത്തെല്ലാം മികച്ച പ്രകടനം നടത്താനാണ് ഞാന്‍ എപ്പോഴും ശ്രമിക്കുന്നത്. കഴിയാവുന്ന കിരീടങ്ങളെല്ലാം നേടാനും. എന്നാല്‍ എല്ലായ്പ്പോഴും മനസില്‍ വിചാരിച്ചപോലെ നടക്കണമെന്നില്ല. ശരിയാണ് ഞങ്ങള്‍ ഐപിഎല്ലില്‍ ഇതുവരെ കിരീടമൊന്നും നേടിയിട്ടില്ല. എന്നാല്‍ അതുമാത്രം ചിന്തിച്ചിരുന്നാല്‍ തീരുമാനങ്ങള്‍ എടുക്കാനാകാതെ സമ്മര്‍ദ്ദത്തിലാകും. പുറത്തുനിന്നുള്ളവര്‍ പറയുന്നതുപോലെ ചിന്തിച്ചാല്‍ എനിക്ക് അഞ്ച് മത്സരത്തില്‍ കൂടുതല്‍ അതിജീവിക്കാനാവില്ല. ഞാനിപ്പോള്‍ വെറുതെ വീട്ടിലിരുന്നേനെ.
എനിക്കറിയാം ഞങ്ങളെക്കുറിച്ച് പറയാന്‍ ലഭിക്കുന്ന ആവസരങ്ങള്‍ക്കായി ആളുകള്‍ കാത്തിരിക്കുകയാണെന്ന്. പക്ഷെ ക്യാപ്റ്റനെന്ന നിലിയില്‍ എന്നിലര്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുകയും ബംഗലൂരുവിനെ ഐപിഎല്ലില്‍ ചാമ്പ്യന്‍മാരാക്കുകയുമാണ് എന്റെ മുന്നിലുള്ള ലക്ഷ്യം. ഇതുവരെ കിരീടം നേടിയിട്ടില്ലെന്നത് ശരിയാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ സീസണുകളില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തി മുന്നോട്ടുപോവാനാണ് ഇത്തവണ ശ്രമിക്കുന്നത്. ഞങ്ങള്‍ ഇതുവരെ ആറ് തവണ സെമി കളിച്ചു. അതിനര്‍ത്ഥം കിരീടം നേടാന്‍ അര്‍ഹതയുള്ള ടീം തന്നെയാണ് ഞങ്ങളുടേതെന്നാണ്. ശരിയായ തീരുമാനങ്ങളെടുത്താല്‍ ഇത്തവണ അതിനപ്പുറം പോകാന്‍ ഞങ്ങള്‍ക്കാവും-കോലി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!