
ജയ്പൂര്‍: ഒരു ടി20 ഇന്നിങ്‌സില്‍ ഒരു എതിര്‍ ടീമിന്‍റെ മൂന്ന് ക്യാച്ചുകളൊക്കെ വിട്ടുക്കളയുന്നത് അപൂര്‍വമാണ്. എന്നാല്‍ ഒരു താരം തന്നെ മൂന്ന് ക്യാച്ചുകള്‍ വിട്ടുകളയുകയെന്ന് പറഞ്ഞാല്‍..! രാജസ്ഥാന്‍ റോയല്‍സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തിലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമുണ്ടായത്. ജോഫ്ര ആര്‍ച്ചറാണ് മൂന്ന് ക്യാച്ചുകളും വിട്ടുകളഞ്ഞത്. മുംബൈ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ഒന്നും ഹാര്‍ദിക് പാണ്ഡ്യയുടെ രണ്ട് ക്യാച്ചുകളുമാണ് താരത്തിന്റെ കൈകളിലൂടെ ഗ്രൗണ്ടില്‍ വീണത്.
ഡി കോക്ക് ഒരു റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് ആദ്യ ക്യാച്ച് വിട്ടുകളയുന്നത്. ശ്രേയാസ് ഗോപാലിന്റെ പന്തിലായിരുന്നു അവസരം. ഡി കോക്ക് 65 റണ്‍സാണ് മത്സരത്തില്‍ നേടിയത്. മുംബൈയെ മികച്ച നിലയില്‍ എത്തിച്ചതും ഡി കോക്കിന്റ ഇന്നിങ്‌സായിരുന്നു. ജയദേവ് ഉനദ്ഖഡ് എറിഞ്ഞ 17ാം ഓവറിന്റെ മൂന്നാം പന്തില്‍ രണ്ടാം ക്യാച്ചും ആര്‍ച്ചര്‍ വിട്ടുകളഞ്ഞു.
ഇത്തവണ അനായാസ ക്യാച്ചായിരുന്നു. രണ്ട് റണ്‍സെടുത്ത് ക്രീസിലുണ്ടായിരുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാച്ചാണ് നഷ്ടമായത്. ഡീപ് മിഡ് വിക്കറ്റില്‍ നിന്ന് ക്യാച്ചിനായി മുന്നോട്ട് ഓടിയെത്തിയ ആര്‍ച്ചര്‍ രണ്ട് കൈക്കൊണ്ടും ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും പാരജയപ്പെട്ടു. പിന്നീട് 21 റണ്‍സ് കൂടി പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു. 19ാം ഓവറിന്റെ മൂന്നാം പന്തിലും സമാന സംഭവമുണ്ടായി. ജയദേവ് തന്നെയായിരുന്നു പന്തെറിഞ്ഞിരുന്നത്. ലോങ് ഓണില്‍ സ്‌കൂള്‍ കുട്ടികളെപ്പോലും നാണിപ്പിക്കും വിധം ആര്‍ച്ചര്‍ ക്യാച്ച് വിട്ടുകളയുകയായിരുന്നു.
ആര്‍ച്ചര്‍ വിട്ടുക്കളഞ്ഞ ക്യാച്ചിന്‍റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
എന്നാല്‍ ഏറെ രസകരമായ സംഭവം പാണ്ഡ്യയെ ആര്‍ച്ചര്‍ തന്നെ പുറത്താക്കിയെന്നുള്ളതാണ്. അവസാന ഓവറിന്റെ ആദ്യ പന്തില്‍ പാണ്ഡ്യ, ആര്‍ച്ചര്‍ക്ക് മുന്നില്‍ കീഴടങ്ങി. ആര്‍ച്ചറുടെ തകര്‍പ്പന്‍ യോര്‍ക്കറിന് മുന്നില്‍ പാണ്ഡ്യക്ക് ഉത്തരമുണ്ടായിരുന്നില്ല. ആര്‍ച്ചറുടെ ആദ്യ വിക്കറ്റായിരുന്നത്. ഉനദ്ഖഡിനാവട്ടെ രണ്ട് വിക്കറ്റ് നേടാനുള്ള അവസരമാണ് ആര്‍ച്ചര്‍ കളഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!