പരിക്കേറ്റ താരത്തിന് മുംബൈ ഇന്ത്യന്‍സിന്‍റെ കരുതല്‍; കയ്യടിച്ച് ക്രിക്കറ്റ് ലോകം

By Web TeamFirst Published May 10, 2019, 12:23 PM IST
Highlights

പരിക്കേറ്റ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫിന്‍റെ ചികിത്സ മുംബൈ ഇന്ത്യന്‍സ് ഏറ്റെടുത്തു. താരം പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷം മാത്രമേ താരത്തെ മുംബൈ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കൂ. 

മുംബൈ: ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി വാങ്ങി ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സ്. പരിക്കേറ്റ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫിന്‍റെ ചികിത്സ മുംബൈ ഇന്ത്യന്‍സാണ് നടത്തുന്നത്. താരം പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷം മാത്രമേ താരത്തെ മുംബൈ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കൂ. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെയാണ് അല്‍സാരിക്ക് തോളിന് പരിക്കേറ്റത്. 

അല്‍സാരി പൂര്‍ണമായും സുഖം പ്രാപിക്കാന്‍ 5-6 മാസം വരെ എടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഏപ്രില്‍ 30ന് താരത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അല്‍സാരിക്കൊപ്പം ഒരു കുടുംബാംഗം ആശുപത്രിയില്‍ കൂടെയുണ്ടെങ്കിലും മുംബൈ ഇന്ത്യന്‍സിന്‍റെ മേല്‍നോട്ടത്തിലാണ് ചികിത്സ നടക്കുന്നത്. നവി മുംബൈയിലെ മുംബൈ ഇന്ത്യന്‍സിന്‍റെ ഗസ്റ്റ് ഹൗസിലേക്ക് അല്‍സാരിയെ പിന്നീട് മാറ്റും. രണ്ടോ മൂന്നോ മാസം ഫിസിയോതെറാപ്പി തുടരുമെന്നും മുംബൈ ഇന്ത്യന്‍സ് പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. ശേഷം മുംബൈ ഇന്ത്യന്‍സിന്‍റെ അക്കാദമിയില്‍ അല്‍സിരിക്ക് പരിശീലനം നടത്താം. 

ഐപിഎല്ലില്‍ എക്കാലത്തെയും മികച്ച ബൗളിംഗ് പ്രകടനവുമായി അരങ്ങേറിയ താരമാണ് അല്‍സാരി ജോസഫ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 12 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ 11 വര്‍ഷം പഴക്കമുള്ള സൊഹൈല്‍ തന്‍വീറിന്‍റെ റെക്കോര്‍ഡ് മറികടന്നു. ആദ്യ ഐപിഎല്‍ സീസണില്‍ 14 റണ്‍സ് വഴങ്ങിയാണ് തന്‍വീര്‍ ആറ് പേരെ പുറത്താക്കിയത്. 

click me!