
ഹൈദരാബാദ്: ഐപിഎല്ലില്‍ ഇതുപോലൊരു വെടിക്കെട്ട് നാം മുന്‍പ് കണ്ടിട്ടുണ്ടാവില്ല. സണ്‍റൈസേഴ്‌സ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബൗളര്‍മാരെ അടിച്ചോടിക്കുകയായിരുന്നു. അത്രകണ്ട് ദയനീയമായിരുന്നു ബാംഗ്ലൂര്‍ ബൗളര്‍മാരുടെ പ്രകടനം. ബെയര്‍സ്റ്റോ 114 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വാര്‍ണര്‍(100) പുറത്താകാതെ നിന്നു.
ഇരുവരുടെയും ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ 231-2 എന്ന കൂറ്റന്‍ സ്കോറാണ് സണ്‍റൈസേഴ്‌സ് നേടിയത്. രണ്ട് ഓപ്പണര്‍മാരും സെഞ്ചുറി നേടിയപ്പോള്‍ ക്രിക്കറ്റ് ലോകത്തിന് അത് വിശ്വസിക്കാനായില്ല.
വാര്‍ണറും ബെയര്‍സ്റ്റോയും സണ്‍റൈസേഴ്‌സിന് നല്‍കിയത് എക്കാലത്തെയും മികച്ച തുടക്കം. ആദ്യ വിക്കറ്റില്‍ വാര്‍ണറും ബെയര്‍സ്റ്റോയും നേടിയത് 185 റണ്‍സ്. വാര്‍ണറെക്കാള്‍ അപകടകാരി ബെയര്‍സ്റ്റോ ആയിരുന്നു. ഈ കൂട്ടുകെട്ട് പൊളിക്കുന്നത് 17-ാം ഓവറില്‍ ചാഹലാണ്. വിക്കറ്റിന് മാറ്റ് കൂട്ടി ഉമേഷിന്‍റെ തകര്‍പ്പന്‍ ക്യാച്ച്. 52 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ബെയര്‍സ്റ്റോ പുറത്താകുമ്പോള്‍ 56 പന്തില്‍ 114 റണ്‍സ് തികച്ചിരുന്നു. അതിര്‍ത്തിയിലേക്ക് പറന്നത് 12 ഫോറും ഏഴ് സിക്‌സും.
മൂന്നാമനായി ക്രീസില്‍ എത്തിയയുടനെ അടി തുടങ്ങിയെങ്കിലും വിജയ് ശങ്കറിന് അധികം പിടിച്ചുനില്‍ക്കാനായില്ല. 18-ാം ഓവറിലെ മൂന്നാം പന്തില്‍ ശങ്കറിനെ(3 പന്തില്‍ 9) ഹെറ്റ്‌മെയറിന്‍റെ ത്രോയില്‍ പാര്‍ത്ഥീവ് സ്റ്റംപ് ചെയ്തു. എന്നാല്‍ അടി തുടര്‍ന്ന വാര്‍ണര്‍ 54 പന്തില്‍ സെഞ്ചുറി തികച്ചു. 17 ഓവറില്‍ സണ്‍റൈസേഴ്‌സ് 200 കടന്നു. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വാര്‍ണറും യൂസഫ് പഠാനും(6) പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!