
കൊൽക്കത്ത: കടുത്ത വിമർശനങ്ങൾക്ക് ചുട്ടമറുപടി നൽകി ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന്റെ വെടിക്കെട്ട്. വൻ തുക മുടക്കി ടീമിലെത്തിച്ച താരം ആദ്യം മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടതോടെ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇന്ന് സമ്മർദങ്ങൾക്ക് നടുവിലിറങ്ങിയ താരം കൊൽക്കത്തൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച് കൊണ്ടാണ് തുടക്കമിട്ടത്. കിടിലൻ ഷോട്ടുകളുമായി താരം കളം നിറയുകയും ചെയ്തു. 32 പന്തിലാണ് ബ്രൂക്ക് അർധ സെഞ്ചുറിയിലേക്കെത്തിയത്.
യഥാർത്ഥ ബ്രൂക്ക് ഇതാ ഐപിഎല്ലിൽ എത്തി എന്നാണ് ആരാധകർ താരത്തിന്റെ പ്രകടനത്തോട് പ്രതികരിക്കുന്നത്. കഴിഞ്ഞ അവർഷം അവാസാനം നടന്ന ഐപിഎൽ മിനി താര ലേലത്തിൽ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിനായി കോടികൾ വാരിയെറിഞ്ഞുള്ള ലേലം വിളിയാണ് നടന്നത്. ഒടുവില്‍ സൺറൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപയ്ക്കാണ് ഹാരിയെ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസും സൺറൈസേഴ്സും തമ്മിലാണ് ഹാരിക്കായി വാശിയേറിയ ലേലം വിളി നടത്തിയത്.
ഒന്നരക്കോടി മാത്രമായിരുന്നു ഹാരി ബ്രൂക്കിന്റെ അടിസ്ഥാന വില. പാകിസ്ഥാൻ പ്രീമിയര്‍ ലീഗിലെ ബ്രൂക്കിന്‍റെ മിന്നുന്ന പ്രകടനത്തിന്‍റെ അടിസ്ഥാനത്തലാണ് വൻ തുക മുടങ്ങി സണ്‍റൈസേഴ്സ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍, ഐപിഎല്ലില്‍ തിളങ്ങാനാവാതെ ഹാരി ബുദ്ധിമുട്ടി. രാജസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ 21 പന്തില്‍ 13 റണ്‍സെടുക്കാനാണ് താരത്തിന് സാധിച്ചത്. രണ്ടാമത്തെ മത്സരത്തില്‍ ലഖ്നൗവിനെതിരെ നാല് പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് പുറത്തായി.
യുസ്‍വേന്ദ്ര ചഹല്‍, രവി ബിഷ്ണോയ് എന്നിവരാണ് ഹാരിയുടെ വിക്കറ്റുകളെടുത്തത്. പഞ്ചാബിനെതിരെ 14 പന്തിൽ 13 റൺസുമായി അർഷ്‍ദീപിന് വിക്കറ്റ് നൽകി മടങ്ങി. ഇതോടെയാണ് ആരാധകര്‍ ഹാരി ബ്രൂക്ക് ട്രോള്‍ ചെയ്യപ്പെട്ടത്. ഇത് പിഎസ്അല്‍ അല്ലെന്ന് ബ്രൂക്കിനെ ഓര്‍മ്മിപ്പികയായിരുന്നു ആരാധകര്‍. ഇന്ന് ഇതിനെല്ലാം മറുപടി നൽകി കൊണ്ടായിരുന്നു താരത്തിന്റെ മിന്നും പ്രകടനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!