ധോണിയെ ഒരിക്കലും ഇംപാക്ട് പ്ലേയറായി ചെന്നൈ ടീം കളിപ്പിക്കില്ല, കാരണം വിശദീകരിച്ച് സെവാഗ്

By Web TeamFirst Published May 29, 2023, 10:46 AM IST
Highlights

ഐപിഎല്ലില്‍ ഈ സീസണ്‍ മുതലാണ് ഇംപാക്ട് പ്ലേയര്‍ നിയമം നടപ്പാക്കിയത്. കളിക്കിടെ ഏതെങ്കിലും ഒരു കളിക്കാരന് പകരം മറ്റൊരു കളിക്കാരനെ ഇറക്കാന്‍ അനുവദിക്കുന്നതാണ് ഈ നിയമം.

അഹമ്മദാബാദ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഞ്ചാം കിരീടം നേടിക്കൊടുത്ത് എം എസ് ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ആകാംക്ഷ. വിരിമിക്കല്‍ എപ്പോഴെന്ന കാര്യത്തില്‍ ഇതുവരെ ധോണി സസ്പെന്‍സ് പൊളിച്ചിട്ടില്ല. എന്നാല്‍ ഐപിഎല്ലില്‍ ഈ സീസണ്‍ മുതല്‍ നടപ്പാക്കിയ പുതിയ ഇംപാക്ട് പ്ലേയര്‍ നിയമം അടുത്ത സീസണിലും ഐപിഎല്ലില്‍ കളിക്കാന്‍ ധോണിക്ക് അവസരമൊരുക്കുമെന്ന് ചെന്നൈ ടീം ബൗളിംഗ് പരിശീലകനായ ഡ്വയിന്‍ ബ്രാവോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കളിക്കാരനായാലും അല്ലെങ്കിലും ചെന്നൈക്ക് ഒപ്പമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ധോണിയും വ്യക്തമാക്കി.

ഇതിനിടെ അടുത്ത സീസണിലും ചെന്നൈക്കായി ധോണി കളിക്കുകയാണെങ്കില്‍ അതൊരിക്കലും ഇംപാക്ട് പ്ലേയറായിട്ടായിരിക്കില്ലെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ഐപിഎല്ലില്‍ ഈ സീസണ്‍ മുതലാണ് ഇംപാക്ട് പ്ലേയര്‍ നിയമം നടപ്പാക്കിയത്. കളിക്കിടെ ഏതെങ്കിലും ഒരു കളിക്കാരന് പകരം മറ്റൊരു കളിക്കാരനെ ഇറക്കാന്‍ അനുവദിക്കുന്നതാണ് ഈ നിയമം.

എന്നാല്‍ ധോണിയെ ചെന്നൈ ടീം കളിപ്പിക്കുന്നത് ക്യാപ്റ്റനെന്ന നിലയില്‍ മാത്രമാണെന്ന് സെവാഗ് ക്രിക് ബസിനോട് പറഞ്ഞു. ഈ സീസണില്‍ തന്നെ എട്ടാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന ധോണി ആകെ കളിച്ചത് 40-50 പന്തുകള്‍ മാത്രമാണ്. ആരോഗ്യം അനുവദിക്കുമെങ്കില്‍ 42ാം വയസില്‍ അടുത്ത ഐപിഎല്ലിലും ധോണിക്ക് കളിക്കാം. പക്ഷെ അതൊരിക്കലും ഇംപാക്ട് പ്ലേയറായിട്ട് ആയിരിക്കില്ല. കാരണം, ക്യാപ്റ്റനെന്ന നിലയില്‍ മാത്രം ടീമില്‍ തുടരുന്ന ധോണി ഫീല്‍ഡിംഗ് സമയത്ത് 20 ഓവറും ഗ്രൗണ്ടില്‍ തുടരേണ്ടതുണ്ട്. എന്നാല്‍ ഇംപാക്ട് പ്ലേയര്‍ സാധാരണഗതിയില്‍ മത്സരത്തിന്‍റെ ഇടക്കാണ് ഗ്രൗണ്ടിലെത്തുന്നത്.

ഐപിഎല്‍ ഫൈനല്‍: റിസര്‍വ് ദിനത്തില്‍ കാത്തിരിക്കുന്നത് പെരുമഴയോ, ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത

ബാറ്റിംഗിനോ ഫീല്‍ഡിംഗിനോ ഇറങ്ങാത്ത കളിക്കാരനെ സംബന്ധിച്ച് മാത്രമെ ഇംപാക്ട് പ്ലേയര്‍ നിയമം ബാധകമാകുന്നുള്ളു. ക്യാപ്റ്റനല്ലെങ്കില്‍ ധോണി ഇംപാക്ട് പ്ലേയറായും കളിക്കില്ലെന്ന് ഉറപ്പാണ്. അങ്ങനെയാണെങ്കില്‍ ധോണിയെ മെന്‍ററോ ചെന്നൈ ടീമിന്‍റെ ഡയറക്ടറോ ആയിട്ടായിരിക്കും കാണാനാകുകയെന്നും സെവാഗ് പറഞ്ഞു. പുതിയ ഇംപാക്ട് പ്ലേയര്‍ നിയമം ധോണിയ്ക്ക് അടുത്ത ഐപിഎല്ലിലും കളിക്കാന്‍ അവസരമൊരുക്കുമെന്ന് ബ്രാവോ പറഞ്ഞിരുന്നു.

click me!